വനിതാ പ്രാദേശിക നേതാവുമായി അടുത്ത ബന്ധം; ബിജെപി സംസ്ഥാന നേതാവിന് പ്രവർത്തകരുടെ മർദനം

തൃശൂർ: ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവും പാലക്കാട് ജില്ലക്കാരനുമായ സംസ്ഥാന നേതാവിന് ബിജെപി പ്രവർത്തകരുടെ മർദനം. വനിത പ്രാദേശിക നേതാവുമായുള്ള ഇയാളുടെ ബന്ധമാണ് അടിയിൽ കലാശിച്ചതെന്ന് സൂചനയുണ്ട്. ഇരുകൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. കുഴൽപണ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം.

നേതാവ് താമസിക്കുന്ന തൃശൂർ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ എത്തിയായിരുന്നു മർദനം. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ നേതാവ് വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ കുടുങ്ങി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃശൂരിലെത്തിയ നേതാവുമായി പ്രവർത്തകർ തർക്കത്തിലേർപ്പെട്ട ശേഷമാണ് മർദനമെന്ന് പറയുന്നു.

തൃശൂരിൽ ഏറെക്കാലമായി ക്യാമ്പ് ചെയ്തിരുന്ന നേതാവ് തെരഞ്ഞെടുപ്പ് കാലത്താണ് മടങ്ങിയത്. ഇദ്ദേഹം തൃശൂരിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനെതിരെ പാർട്ടി നേതൃത്വത്തിന് ജില്ലാ നേതൃത്വം തന്നെ പരാതി നൽകിയിരുന്നു. നേരത്തേ കുഴൽപണ വിവാദത്തിൽ വാടാനപ്പള്ളിയിലും പ്രവർത്തകർ ചേരിതിരിഞ്ഞുള്ള സംഘർഷം കത്തിക്കുത്തിൽ എത്തിയിരുന്നു. ജില്ലയിലെ പ്രവർത്തകർ നേതൃത്വത്തിനെതിരെ കടുത്ത രോഷത്തിലാണ്.