മരത്തിന് കീഴിൽ ഓപ്പണ്‍ എയര്‍ ചികിത്സ; ഓക്സിജന്‍ ദൗർലഭ്യം കുറയ്ക്കുമെന്ന വാദവുമായി നാട്ടു ചികിത്സ; ഉത്തർപ്രദേശിലെ “മരച്ചുവട് ആശുപത്രി” ഇങ്ങനെ

ലക്നൗ: സര്‍ക്കാര്‍ ആശുപത്രിയില്‍ കിടക്കള്‍ ഇല്ലാതെ വന്നതോടെ ചികിത്സ മരത്തിന് ചുവട്ടിലേക്ക് മാറ്റി മേവ്ല ഗോപാല്‍ഗറിലെ ആശുപത്രി. ഒരു വലിയ മരത്തിനു താഴെ ഗ്ലൂക്കോസ് ട്രിപ്പുകളുമായി രോഗികൾ, നിരത്തിയിട്ടിരിക്കുന്ന കിടക്കകളിൽ അവർ മയങ്ങുന്നു. അരികെ പുല്ല് തിന്ന് നടക്കുന്ന പശുക്കളും. ഇതാണ് ഇപ്പോൾ പല ആശുപത്രികളുടെ അവസ്ഥ.

സ്വകാര്യ ക്ലിനിക്കുകളിലേക്ക് ചികിത്സയ്ക്കായി പോകാനുള്ള പണം ഇല്ലാത്തതിനാൽ ആണ് ഇവിടെ വന്നതെന്ന് നാട്ടുകാർ പറയുന്നു.

എന്നാൽ, ഓക്സിജന്‍ ദൗർലഭ്യം മരത്തിന് കീഴിലുള്ള ഓപ്പണ്‍ എയര്‍ ചികിത്സ മൂലം മാറുമെന്നാണ് സമാന്തര ചികിത്സാ രംഗത്തുള്ളവര്‍ രോഗികളോട് പറയുന്നത്. ഡോക്ടര്‍ പോലുമില്ലാതെയാണ് കൊറോണ രോഗികളെ ഇത്തരത്തില്‍ ഓപ്പണ്‍ എയര്‍ ചികിത്സ നല്‍കുന്നത്.

കൊറോണ ലക്ഷണങ്ങളുമായി ഇവിടെയെത്തുന്നവര്‍ക്ക് ഗ്ലുക്കോസും മറ്റ് ചില മരുന്നുമാണ് ഇവിടെ നല്‍കുന്നത്. വേപ്പുമരത്തിന് കീഴിലുള്ള ചികിത്സ രോഗം ഭേദമാക്കുമെന്ന വിശ്വാസത്തിലാണ് രോഗികളുമുള്ളത്. മരത്തിന് കീഴിലുള്ള കിടപ്പ് ഓക്സിജന്‍ ലെവല്‍ ഉയര്‍ത്താന്‍ സഹായ്ക്കുമെന്നും രോഗികള്‍ വിശ്വസിക്കുന്നു.

ആളുകള്‍ക്ക് ശ്വാസം കിട്ടാതെ ആവുമ്പോള്‍ മരത്തിന് അടിയിലേക്ക് കിടപ്പുമാറ്റുമെന്ന് സഞ്ജയ് സിംഗ് എന്നയാള്‍ പ്രതികരിച്ചതായി ഇന്ത്യാ ടുഡേ വ്യക്തമാക്കി. പനി ബാധിച്ച് 74കാരനായ പിതാവ് മരിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി. പിതാവിന് കൊറോണ പരിശോധന നടത്തിയിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. ആളുകള്‍ മരിക്കുന്നത് ഇവിടെ ആരും തങ്ങളെ ചികിത്സിക്കാനില്ലാത്തതിനാലാണെന്നും സഞ്ജയ് സിംഗ് പറയുന്നു.

കൊറോണ രണ്ടാം തരംഗം വളരെ രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍ പ്രദേശ്. ഉത്തര്‍ പ്രദേശിലെ ചെറുനഗരങ്ങളിലേയും ഗ്രാമങ്ങളിലേയും കൊറോണ ചികിത്സാ സംവിധാനത്തെ അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ഈ സംഭവം പുറത്ത് വരുന്നത്.