എം എ യൂസഫലി ശസ്ത്രക്രിയക്ക് വിധേയനായി

കൊച്ചി: അപകടത്തിൽ നടുവിന് പരിക്കേറ്റ പ്രമുഖ വ്യവസായി എം എ യൂസഫലി ശസ്ത്രക്രിയയ്ക്ക് വിധേയനായി. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ ഡോ. ഷവാർബിയുടെ നേതൃത്വത്തിൽ അബുദാബിയിലെ ബുർജിൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘമാണ് യൂസ‌ഫലിയെ ചികിത്സിച്ചത്.

കൊച്ചിയിലെ പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പിൽ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് യൂസുഫലി സഞ്ചരിച്ച ഹെലികോപ്ടർ ഇടിച്ചിറക്കിയത്. ലേക്ഷോർ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ യൂസുഫലി കടവന്ത്രയിലെ വീട്ടിൽനിന്ന് പോയപ്പോഴാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച പുലർച്ചെയോടെ യൂസഫലി അബുദാബിയിലെത്തിയിരുന്നു. തുടർന്നാണ് നട്ടെല്ലിന്റെ ചികിൽസയ്ക്ക് വിധേയനായത്. യൂസഫലി സുഖം പ്രാപിച്ച് വരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ അറിയിച്ചു.