മദ്യപാനം ചോദ്യം ചെയ്തതിന് അയൽവാസിയെ മദ്യപാനി വ്യാജതോക്കിന് വെടിവച്ചു കൊന്നു

കണ്ണൂർ: മദ്യപാനം ചോദ്യം ചെയ്തതിന് അയൽവാസിയെ മദ്യപാനി വ്യാജ തോക്കിന് വെടിവച്ചു കൊന്നു. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ശാന്ത സ്വഭാവക്കാരനായ കാനംവയൽ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയിൽ സെബാസ്റ്റ്യനാ(ബേബി)ണ് വെടിയേറ്റ് മരിച്ചത്.

മദ്യപാനിയായ അയൽവാസി വാടാതുരുത്തേൽ ടോമിയാണ് ബേബിയെ വെടിവച്ചതെന്ന് അയൽവാസികൾ പറഞ്ഞു. ഇന്ന് രാവിലെ എട്ടിനാണ് സംഭവം. മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിനാണ് വെടിയുതിര്‍ത്തത് എന്നാണ് വിവരം. സെബാസ്റ്റ്യനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതി ടോമി ഒളിവിലാണ്. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ചെറുപുഴ സിഐ കെ. ഉണ്ണികൃഷ്ണൻ്റെ നേത്യത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബേബിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളെജിലേയ്ക്ക് മാറ്റി.

പ്രതിയ്ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലൈസൻസുള്ള തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ ഹാജരാക്കിയിരിക്കുകയാണ്. അതിനാൽ കള്ളത്തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചിരിക്കന്നതെന്നാണ് പറയപ്പെടുന്നത്. മലയോര മേഖലയിൽ കള്ള തോക്കുകൾ വ്യാപകമാണെന്ന് പരാതി ഉയർന്നിരുന്നു.