സിബിഐ അന്വേഷണം വേണം; സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല: വാളയാർ പെൺകുട്ടികളുടെ അമ്മ

കൊച്ചി: വാളയാർ കേസില്‍ പൊലീസ് തുടർ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ മാതാപിതാക്കള്‍. സിബിഐ അന്വേഷണം വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. കേസ് വഷളാക്കിയത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും പെൺകുട്ടികളുടെ മാതാപിതാക്കള്‍ വിമര്‍ശിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യം.

കേസില്‍ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് സാക്ഷി അബ്ബാസും ആവശ്യപ്പെട്ടു. പ്രതികൾക്ക് സിപിഎം പ്രാദേശിക നേതാക്കളുമായി ബന്ധമുണ്ട്. തുടർ വിചാരണ അല്ല സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. കേസ് വീണ്ടും അന്വേഷിക്കണമെന്ന് മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ ആവശ്യപ്പെട്ടു. പുതിയ തെളിവുകള്‍ കൊണ്ടുവരണമെന്നും ജലജ മാധവന്‍ ആവശ്യപ്പെട്ടു.

വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കിയ ഹൈക്കോടതി പാലക്കാട് പോക്സോ കോടതിയെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചു. വിചാരണ കൃത്യമായി നടത്തുന്നതിൽ ജഡ്ജി പരാജയപ്പെട്ടെന്നാണ് കോടതിയുടെ നിരീക്ഷണം. പോക്സോ കോടതികളിലെ ജഡ്‍ജിമാര്‍ക്ക് പരിശീലനം നല്‍കണമെന്നും ഉത്തരവിലുണ്ട്.

വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു. കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. കേസിന്‍റെ തുടർ അന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷൻ ഇതിനായി അപേക്ഷ നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.