ഹോട്ട് സ്‌പോട്ടുകളില്‍ നിന്നെത്തുന്നവരുടെ പ്രത്യേക പട്ടിക തയ്യാറാക്കുന്നു; കര്‍ശന നിരീക്ഷണം

കൊച്ചി: കൊറോണ സ്ഥിരീകരിച്ച രാഷ്ട്രങ്ങളിലെ ഹോട്ട് സ്‌പോട്ടുകളില്‍ നിന്നെത്തുന്നവരുടെ പ്രത്യേകപട്ടിക തയ്യാറാക്കി നിരീക്ഷണം കൂടുതൽ കർശനമാക്കും. രാജ്യത്തിനകത്തെ ഹോട്ട് സ്പോട്ടുകളിൽ നിന്നെത്തിയവരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സാമൂഹിക വ്യാപനം തടയാനാണിത്. കഴിഞ്ഞ ദിവസം പന്തളത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി നിസാമുദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു വന്നുവെന്ന ഒറ്റക്കാരണം കൊണ്ടാണു സ്രവം പരിശോധനയ്ക്ക് അയച്ചത്. മാര്‍ച്ച് 17 നാണ് എത്തിയത്. 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിനു ശേഷമാണു പോസിറ്റീവായി സ്ഥിരീകരിച്ചത്. ഏപ്രില്‍ മൂന്നിനാണു വിദ്യാര്‍ത്ഥിനിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇവര്‍ക്ക് കൊറോണ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലായിരുന്നു.
പത്തനംതിട്ട ജില്ലയില്‍ നിന്നും ഓരോ ദിവസവും പരമാവധി സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റിനുള്ള 3000 കിറ്റുകള്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്ക് എവിടെ നിന്നാണു പകര്‍ന്നതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിസാമുദീനില്‍ നിന്നു വിദ്യാര്‍ത്ഥിനി മംഗള ലക്ഷദ്വീപ് എക്പ്രസിലാണ് എത്തിയത്. ട്രെയിനില്‍ നിസാമുദീനില്‍ നിന്നുമുള്ള കുറച്ചു യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നു വിദ്യാര്‍ത്ഥിനി പറഞ്ഞിട്ടുണ്ട്. കൂടാതെ ഹരിയാനയിലെ കുറച്ച് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ ട്രെയിനിലെ അതേ കൂപ്പയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിനിവന്ന ട്രെയിനില്‍ കേരളത്തിലേക്കു വന്ന യാത്രക്കാരുടെ ഏറിയപങ്ക് ലിസ്റ്റും ലഭിച്ചിട്ടുണ്ട്. ഈ യാത്രക്കാര്‍ക്ക് വിവരം നല്‍കിവരുന്നു. ട്രെയിനില്‍ വിദ്യാര്‍ത്ഥിനി യാത്രചെയ്ത ബോഗിയിലെയും കൂപ്പയിലെയും യാത്രക്കാരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥിനി എറണാകുളത്തുനിന്നു വന്ന ശബരി എക്സ്പ്രസ് ട്രെയിനിലേയും ചെങ്ങന്നൂരില്‍ നിന്നു പന്തളത്തേക്കു യാത്രചെയ്ത കെഎസ്ആര്‍ടിസി വേണാട് ബസിലെ യാത്രക്കാരെയും ട്രെയിസ് ചെയ്തു വരുകയാണ്.

കൊറോണ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ മേഖലയില്‍ നിന്നും ജില്ലയില്‍ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം മേഖലകളില്‍ നിന്നെത്തുന്നവര്‍ക്ക് കൊറോണ പോസിറ്റീവാകാന്‍ സാധ്യത കൂടുതലാണ് എന്നതാണ് മറ്റു ജില്ലകളിലെ കേസുകള്‍ പഠിക്കുമ്പോള്‍ മനസിലാകുന്നത്. അതുകൊണ്ടു തന്നെ എല്ലാവരും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അതീവ ജാഗ്രത തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.