പാലായെചൊല്ലി തർക്കത്തിന്റെ ആവശ്യമില്ല; വിജയിച്ച സീറ്റുകളിൽ അതത് പാര്‍ട്ടികള്‍ മത്സരിക്കുന്നതാണ് ഇടത് നയം: ടി.പി പീതാംബരന്‍

കൊച്ചി: പാലാ സീറ്റിൽ തർക്കത്തിന്റെ ആവശ്യമില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ. സിറ്റിങ് സീറ്റുകളിൽ വിജയിച്ച ഘടകകക്ഷികളെ അവിടെ തന്നെ മത്സരിപ്പിക്കുക എന്നുളളതാണ് ഇടതുമുന്നണിയുടെ രീതി. സീറ്റിന്റെ കാര്യത്തിൽ എൻസിപി തർക്കം ഉന്നയിച്ചിട്ടില്ലെന്നും ഒത്തുതീർപ്പെന്ന പ്രശ്നമുദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. പാലാ സീറ്റിൽ ഒരു തർക്കത്തിന്റെ ആവശ്യമില്ല. അതത് പാർട്ടികൾ മത്സരിച്ച് വിജയിച്ച സീറ്റുകളിൽ അതത് പാർട്ടികൾ തന്നെ മത്സരിക്കണമെന്നുളളതാണ് ഇടതുപക്ഷ മുന്നണിയുടെ തീരുമാനം. ആ തീരുമാനമനുസരിച്ച് എൻസിപി ജയിച്ച സീറ്റാണ് പാല. അതുകൊണ്ട് പാലയിൽ എൻസിപി തന്നെ മത്സരിക്കും. സിറ്റിങ് സീറ്റുകൾ വിട്ടുകളയുന്ന നടപടി ആരും സ്വീകരിക്കാറില്ല.

എൻസിപിക്കുളളിലെ അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുളള ചോദ്യങ്ങൾക്ക് ജനാധിപത്യ പാർട്ടി ആയതിനാൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘എൻസിപി ഒരു അഖിലേന്ത്യാപാർട്ടിയാണ്. സ്വാഭാവികമായി നയപരമായി കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുമ്പോൾ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കുക.

കേന്ദ്രം എടുക്കുന്ന തീരുമാനം ഞങ്ങളുടേതുമാണ്. പാർട്ടി തീരുമാനം അനുസരിച്ചായിരിക്കും മുന്നോട്ടുപോകുക. ഇടതുമുന്നണിയിലേക്ക് വരുമ്പോൾ പാലാ സീറ്റ് എന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നെന്നും അതിന് നേതൃത്വം സമ്മതിച്ചെന്നുമുളള രീതിയിൽ കേരള കോൺഗ്രസ് എം അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇടതുമുന്നണി അത് സ്ഥിരീകരിച്ചിട്ടില്ല.

തദ്ദേശ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തിലല്ല എൽഡിഎഫ് നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം നടത്താറുളളത്. പാലാ സീറ്റ് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച എൻസിപി ഇടതുമുന്നണിയെ നേരത്തേയും എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നും ടി.പി.പീതാംബരൻ മാസ്റ്റർ പറഞ്ഞു.