ഫ്ളാ‌റ്റില്‍ നിന്നും ചാടി വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ ഫ്ളാ‌റ്റുടമ അഡ്വ ഇംതിയാസ് അഹമ്മദ് അറസ്‌റ്റിൽ

കൊച്ചി: ഫ്ളാ‌റ്റില്‍ നിന്നും ചാടി രക്ഷപെടാന്‍ ശ്രമിച്ച വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ ഫ്ളാ‌റ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദിനെ പൊലിസ് അറസ്‌റ്റ് ചെയ്തു. ഇദ്ദേഹത്തിന് നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ ഹാജരായപ്പോഴാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. അന്യായമായി ജോലിക്കാരിയെ തടഞ്ഞുവെച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഒളിവില്‍ ആയിരുന്ന ഇംത്യാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

അപകടമുണ്ടാകാന്‍ കാരണം ഫ്ളാ‌റ്റുടമയായ അഭിഭാഷകന്‍ ഇംത്യാസ് അഹമ്മദ് ആണെന്ന് കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ പരാതിപ്പെട്ടിരുന്നു. ഫ്ളാ‌റ്റുടമയില്‍ നിന്ന് അത്യാവശ്യ കാര്യങ്ങള്‍ക്കായി കുമാരി പതിനായിരം രൂപ അഡ്വാന്‍സ് പണം വാങ്ങിയിരുന്നെന്നും നാട്ടിലേക്ക് പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഈ പണം ആവശ്യപ്പെട്ട് പൂട്ടിയിട്ടെന്നുമാണ് ഭര്‍ത്താവിന്റെ പരാതി.

ഫ്‌ളാറ്റ് ഉടമയായ അഡ്വ. ഇംതിയാസ് അഹമ്മദിന്റെ കുടുംബം തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും കേസുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. കേസില്‍ നിന്നും പിന്മാറാനായി പണം വാഗ്ദാനം ചെയ്‌തെന്നും ശ്രീനിവാസന്‍ പറഞ്ഞു.

വീട്ടിലെത്തിയവര്‍ പല പേപ്പറുകളിലും ബലമായി വിരലടയാളവും ഒപ്പും പതിപ്പിച്ചുവെന്നും ശ്രീനിവാസന്‍ പറയുന്നു. കാഴ്ചാ പരിമിതിയുള്ളതിനാല്‍ ആ പേപ്പറുകളില്‍ എന്താണെന്ന് പോലും അറിയാനായില്ലെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് എടുത്ത കേസില്‍ ഫ്ളാ‌റ്റുടമയ്‌ക്ക് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമേ ചുമത്തിയിരുന്നുള‌ളൂ. ശ്രീനിവാസന്റെ പരാതിയില്‍ ഫ്ളാ‌റ്റുടമയുടെ പേര് നല്‍കാത്തതാണ് ഇതിനു കാരണമെന്ന് പൊലീസ് മുന്‍പ് അറിയിച്ചിരുന്നു. ഡിസംബര്‍ നാലിന് മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാ‌റ്റില്‍ നിന്നും വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി തമിഴ്‌നാട് സേലം സ്വദേശിനി കുമാരിയാണ് ഡിസംബര്‍ 13ന് മരണമടഞ്ഞത്.