സുശീൽ കുമാർ മോദി രാജ്യസഭയിലേക്ക് എതിരില്ലാതെ ; കേന്ദ്രമന്ത്രിയാകാൻ സാധ്യത

ന്യൂഡെൽഹി: ബിഹാറിൽ നിന്നുള്ള ബിജെപിയുടെ മുതിർന്ന നേതാവ് സുശീൽ കുമാർ മോദി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിയും എൽജെപി പാർട്ടി നേതാവുമായ രാം വില്വാസ് പാസ്വാൻ്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിലാണ് സുശീൽ കുമാർ മോദി രാജ്യസഭയിലെത്തുന്നത്.

ബീഹാറിൽ തുടർച്ചയായി നാലാം തവണയും നിതീഷ് കുമാർ മുഖ്യമന്ത്രിയായെങ്കിലും സുശീൽ കുമാറിനെ ബിജെപി സർക്കാരിൽ ഉൾപ്പെടുത്തിയിട്ടില്ല. നിതീഷുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ് സുശീൽ കുമാർ മോദി. എൻഡിഎ മുന്നണിയിൽ ജെഡിയുവിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപി നേടിയാൽ സുശീൽ കുമാർ മോദി മുഖ്യമന്ത്രിയായേക്കുമെന്ന വിലയിരുത്തലുകളുണ്ടായിന്നു.

എന്നാൽ നിതീഷിനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിച്ചു കൊണ്ട് സുശീൽ കുമാറിനെ താത്കാലികമായി സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തുകയാണ് ബിജെപി ചെയ്തത്. സുശീൽ കുമാർ മോദിയേയും മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനേയും അടുത്തു നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ പരിഗണിച്ചേക്കുമെന്നാണ് ‍ഡെൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.