വടക്കാഞ്ചേരി: ലൈഫ് ഫ്ലാറ്റിന്റെ ബലം പരിശോധിക്കാൻ വിദഗ്ധ സംഘത്തെ എത്തിക്കാനൊരുങ്ങി വിജിലൻസ്. അന്വേഷണ സംഘത്തെയും വിപുലപ്പെടുത്തിയേക്കും. അതേ സമയം വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലി നേടിയെന്നതിൽ വിജിലൻസ് അന്വേഷണം വേണമെന്ന കമ്മിഷണറുടെ ശുപാർശ ഇതുവരെയും വിജിലൻസിനു കൈമാറിയിട്ടില്ല.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ ബലം പരിശോധിക്കാൻ മരാമത്തു വകുപ്പിലെയും എൻജിനീയറിങ് കോളജുകളിലെയും വിദഗ്ധരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്താനാണ് വിജിലൻസ് തീരുമാനം. ഇക്കാര്യത്തിൽ തീരുമാനം ഉടനുണ്ടാകും. ഫ്ലാറ്റിനുള്ള തുകയിൽ നിന്നു നാലരക്കോടി രൂപ കൈക്കൂലി നൽകിയെന്നു യൂനി ടാക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. എന്നാൽ 9 കോടിയോളം കമ്മിഷൻ പോയിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.
മാത്രമല്ല സ്വപ്നാ സുരേഷിനേയും, സന്ദീപ് നായരേയും ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉടൻ വിജിലൻസ് എൻ.ഐ.എ കോടതിയെ സമീപിക്കും. അതേസമയം, സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റേ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുള്ള സ്പേസ് പാർക്കിലെ നിയമനം സംബന്ധിച്ച അന്വേഷണം വിജിലൻസിനു കൈമാറാനുള്ള പൊലീസ് ശുപാർശയിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ പൊലീസ് മേധാവി നിയമോപദേശം തേടിയിരിക്കുകയാണ്. ഈ അന്വേഷണച്ചുമതല കൂടി ലഭിക്കുകയാണെങ്കിൽ അന്വേഷണസംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയേക്കും.