തിരുവനന്തപുരം: തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയും നീലീശ്വരം പുതുക്കൈ സ്വദേശിയുമായ അഞ്ജന ഹരീഷ് ഉൾപ്പെടെ അഞ്ച് യുവതികളുടെ ദുരൂഹ മരണം ഇനി തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ ടി എസ്) അന്വേഷിക്കും. യുവതികളുടെ മരണവുമായി നിരോധിത സംഘടനകൾക്കും മാവോയിസ്റ്റുകൾക്കും ബന്ധമുണ്ടെന്ന വിവരത്തെ തുർന്നാണ് കേസ് എ ടി എസ് ഏറ്റെടുക്കുന്നത്. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് ആയിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക.
ഗോവയിൽ ദുരൂഹ സാഹചര്യത്തിലാണ് അഞ്ജന മരിച്ചത്. ഇതിന് ശേഷം കേരളത്തിൽ പലയിടങ്ങളിലായി മറ്റു നാല് പെൺകുട്ടികൾ സമാന സാഹചര്യങ്ങളിൽ മരിച്ചിരുന്നു. അഞ്ജനയെ കൂടാതെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥിനിയായിരുന്ന കൊല്ലം കൊട്ടിയം സ്വദേശിനി, തിരുവനന്തപുരത്ത് താമസിച്ചിരുന്ന ചലച്ചിത്ര പ്രവർത്തക, തൃശൂർ സ്വദേശിനി, നിലമ്പൂർ സ്വദേശിനി എന്നിവരുടെ മരണമാണ് എ ടി എസ് അന്വേഷിക്കുക.
കഴിഞ്ഞ മെയ് 12 നാണു ഗോവയിലാണ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് ആത്മഹത്യ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പിന്നീട് മരണത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് മറ്റു നാലു പെൺകുട്ടികളുടെയും മരണം സമാന സാഹചര്യത്തിൽ ആണെന്ന് കണ്ടെത്തിയത്.
ഗോവയിലെ ഹോസ്റ്റലിൽ അഞ്ജന ലൈംഗിക അതിക്രമം നേരിട്ടെന്നും വിഷാദ രോഗത്തിന് അടിമപ്പെട്ട അഞ്ജനക്ക് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നതായും വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. അഞ്ജനയുടെ ഫോൺ സംഭാഷണ വിവരങ്ങളും പുറത്ത് വന്നിരുന്നു.