കോടതി അലക്ഷ്യ കേസ്; പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ

ന്യൂഡെല്‍ഹി: ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയെയും സുപ്രീംകോടതിയെയും വിമർശിച്ച കേസിൽ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ അഭിഭാഷകൻ പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴയിട്ട് സുപ്രീംകോടതി. സെപ്റ്റംബര്‍ 15നകം പിഴയൊടുക്കിയില്ലെങ്കില്‍ മൂന്ന് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ വിധി പ്രസ്താവത്തില്‍ പറയുന്നു. ഇക്കാലത്ത് അഭിഭാഷക ജോലിയില്‍ നിന്ന് വിലക്കുമെന്നും കോടതി വിധിയില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെക്കെതിരെ നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിന്റെ പേരിലാണ് പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നാഗ്പുരില്‍വെച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവര്‍ഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു പ്രശാന്ത് ഭൂഷണ്‍ന്റെ ട്വീറ്റുകള്‍. ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്ന് സുപ്രീംകോടതി കണ്ടെത്തി.

മാപ്പ് പറയുന്നതിന് മൂന്ന് ദിവസത്തെ സമയം നേരത്തെ പ്രശാന്ത് ഭൂഷണ് കോടതി നല്‍കി. എന്നാല്‍ ട്വീറ്റ് പിന്‍വലിക്കാനോ മാപ്പ് പറയാനോ അദ്ദേഹം തയ്യാറായില്ല. ആരുടേയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയുള്ള ക്ഷമാപണം
ആത്മാര്‍ത്ഥത ഇല്ലാത്തതാകുമെന്നും ട്വീറ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിക്കുകയുണ്ടായി.