ഇന്ത്യയിൽ വൈറസ് ബാധിതർ 12.50 ലക്ഷം കവിഞ്ഞു ; മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ ഇന്ത്യയുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: പത്തുലക്ഷം പേരെ കണക്കാക്കിയാല്‍ ലോകത്ത് ഏറ്റവും കുറഞ്ഞ കൊറോണ മരണനിരക്കുളള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ മരണനിരക്ക് 2.3 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയില്‍ ഇന്ന് 50,000ത്തോളം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ മരണസംഖ്യ 30,000 കടന്നിരിക്കുകയാണ്. 12.50 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

പത്തുലക്ഷം ജനങ്ങളെ വച്ച് കണക്കാക്കിയാല്‍ ലോകത്ത് ഏറ്റവും കുറവ് മരണനിരക്കുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും. ഇന്ത്യയില്‍ മരണനിരക്ക് 2.3 ശതമാനമാണ്. ഇന്ത്യയില്‍ രോഗമുക്തി നിരക്കും ഉയര്‍ന്നുവരികയാണ്. 63.45 ശതമാനമാണ് ഇന്ത്യയിലെ കൊറോണ രോഗമുക്തി നിരക്കെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ 1.5 കോടി ആര്‍ടി പിസിആര്‍ പരിശോധന നടന്നു. പ്രതിദിനം 3.5 ലക്ഷത്തിലധികം പരിശോധനകളാണ് നടക്കുന്നത്. പ്രതിദിനം 10 ലക്ഷം പരിശോധനകള്‍ എന്ന ലക്ഷ്യം വച്ചാണ് പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.