ഓഗസ്റ്റ് പത്തോടെ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്ന് റിപ്പോർട്ട്

ന്യൂഡെൽഹി: ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 20 ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്. ഇപ്പോഴത്തെ നില തുടർന്നാൽ സെപ്തംബർ പകുതിയോടെ രോഗികളുടെ എണ്ണം പെരുകുമെന്നും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ. ഇന്ത്യയിൽ കൊറോണ വ്യാപനം പരമോന്നതി ആയിട്ടില്ലെന്നും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ അറിയിച്ചു.

വ്യാഴാഴ്ചയാണ് ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. 10,38,716 ആണ് നിലവിലെ കൊറോണ ബാധിതരുടെ കണക്ക്. ജൂലൈ 2 മുതൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകൾ 20,000 കടക്കുകയാണ്. ആയിരം കേസുകളിൽ നിന്ന് ഒരു ലക്ഷം കേസുകളാകാൻ എടുത്തത് പത്ത് ദിവസം മാത്രമാണെന്നത് പേടിപ്പെടുത്തുന്നതാണ്. 59 ദിവസം കൊണ്ടാണ് രോ​ഗ ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് എത്തിയത്.

രോഗികളുടെ എണ്ണം പരമാവധിയിലെത്തുന്നത് വ്യത്യസ്ത സമയങ്ങളിലായിരിക്കാം. രാജ്യത്ത് മരണനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണെന്നും പബ്ലിക്ക് ഹെൽത്ത് ഫൌണ്ടേഷൻ അറിയിച്ചു. ഓഗസ്റ്റ് പത്തോടെ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്ന് ഹെൽത്ത് എക്കണോമിസ്റ്റ് ഡെ.റിജോ എം ജോൺ പറയുന്നു. ഓഗസ്റ്റ് 31 ഓടെ ഇത് 3.2 മില്യണിൽ എത്തുമെന്നും അദ്ദേഹം പ്രവചിച്ചു.