ഭൂമിയുടെ ന്യായ വില കൂട്ടി, കെട്ടിട നികുതി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.കെട്ടിട നികുതിയും വർധിപ്പിച്ചു.
വൻകിട പ്രോജക്ടുകൾ നടപ്പിലാക്കുമ്പോൾ, ചുറ്റുപാടുള്ള ഭൂമിയിൽ ഗണ്യമായ വിലവർധനയുണ്ടാകും. അതുകൊണ്ട് വൻകിട പ്രോജക്ടുകൾക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാൾ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കും.
ഇതുവഴി അമ്പതുകോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലൊക്കേഷൻ മാപ്പിന് 200 രൂപയായി ഫീസ് വർധിപ്പിച്ചു. ഭൂമിയുടെ പോക്കുവരവിനും നിരക്ക് കൂട്ടി. ഫീസ് സ്ലാബ് പുതുക്കിയിട്ടുണ്ട്.
കെട്ടിട നികുതി വർധിപ്പിച്ചു, 30 ശതമാനം വർധിക്കാത്ത തരത്തിൽ ഇത് ക്രമീകരിക്കും.
തണ്ടപ്പേർ പകർപ്പെടുക്കുന്നതിന് ഫീസ് 100 രൂപയാക്കി. ആഡംബര നികുതി കൂട്ടി. ഇതിലൂടെ 16 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.