നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊറോണ സ്ഥിരീകരിച്ചു; കേരളത്തിലെ ഒൻപതാമത് മരണം

ആലപ്പുഴ: കേരളത്തിലെ ഒൻപതാമത് കൊറോണ മരണം ആലപ്പുഴയിൽ. നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചത്. പാണ്ടനാട് സ്വദേശി ജോസ് ജോയ് (38) ആണ് ഇന്നലെ ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ മരിച്ചത്.

മെയ് 29ന് അബുദാബിയിൽ നിന്നെത്തിയ ജോസ് ആലപ്പുഴ ജില്ലയിൽ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ​കടുത്ത കരള്‍രോഗ ബാധിതനായിരുന്നു ജോസ് എന്നും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ചതിനു ശേഷം സ്രവം പരിശോധനയ്ക്ക് അയക്കുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു. ജോസിന്റെ മരണത്തോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കൊറോണ മൂലം മരിച്ചവരുടെ എണ്ണം രണ്ടായി.

തിരുവല്ല സ്വദേശി ജോഷി മാത്യുവാണ് ഇന്നലെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യക്കൊപ്പം വിസിറ്റിങ് വിസയില്‍ ദുബായിലെ മക്കളുടെ അടുത്തേക്കുപോയ ജോഷി മേയ് 11-നാണ് തിരികെയെത്തിയത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.