Home Featured കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

0

കണ്ണൂര്‍: കെ.പി.സി.സി അംഗവും കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്റുമായ സതീശന്‍ പാച്ചേനി (54) അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ഈ മാസം 19-ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്ന് രാവിലെ 11.30-ഓടെയായിരുന്നു അന്ത്യം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതരായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്. അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു സതീശന്‍ പാച്ചേനിയുടെ ജനനമെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയം പടര്‍ന്നുകയറിയത് വലതുപക്ഷത്തേയ്ക്കായിരുന്നു.

കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനി കോണ്‍ഗ്രസിന്റെ യുവജനപ്രസ്ഥാനത്തിലൂടെയാണ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് എത്തിയത്. കെ.എസ്.യുവിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പാച്ചേനി 1999-ല്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായി. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചെങ്കിലും ഒരിക്കല്‍പ്പോലും വിജയിക്കാനായില്ല. പലപ്പോഴും നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പിന്തള്ളപ്പെട്ടത്.

2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദനോട് വെറും 4703 വോട്ടുകള്‍ക്കാണ് സതീശന്‍ പാച്ചേനി പരാജയപ്പെട്ടത്. 2006-ലും വിഎസിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. 2009-ല്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും എം.ബി.രാജേഷിനെതിരെ മത്സരിച്ചിട്ടുണ്ട്. 2016, 2021 വര്‍ഷങ്ങളില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയിരുന്നു.

സതീശന്‍ പാച്ചേനിയുടെ സംസ്‌കാരം നാളെ പതിനൊന്ന് മണിയോടെ പയ്യാമ്പലത്ത് നടക്കും.തളിപ്പറമ്പ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ജീവനക്കാരിയായ കെ.വി.റീനയാണ് ഭാര്യ. മക്കള്‍: ജവഹര്‍, സാനിയ

LEAVE A REPLY

Please enter your comment!
Please enter your name here