
ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലർ ക്രിമിനലാണെന്ന ഗുരുതര പരാമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അദ്ദേഹത്തിൻ്റെ പെരുമാറ്റം ഒരു ക്രിമിനലിനെ പോലെയാണ്. തന്നെ കായികമായി നേരിടാന്‍ വിസി ഒത്താശ നല്കി. ഇതിന് ഗൂഢാലോചന നടന്നത് ഡെല്‍ഹിയില്‍ വെച്ചാണ്. രാജ്ഭവന് അംഗീകരിച്ച പരിപാടിയില്‍ വിസി മാറ്റം വരുത്തി. വിസി മാന്യതയുടെ അതിര്‍വരുമ്പുകള്‍ ലംഘിച്ചു. ഇതാണ് പരസ്യമായി വിമര്‍ശിക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദവി മറന്ന് സിപിഎം പാര്‍ട്ടി കേഡറെ പോലെയാണ് വിസി പെരുമാറുന്നത്. പദവിക്ക് യോജിച്ച രീതിയ്ക്കല്ല വി സിയുടെ പെരുമാറ്റം. സര്‍വകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സര്‍വകലാശാലയില്‍ തിരുകിക്കയറ്റി. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ടാണ് ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നത്.
വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ്. നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികള്‍ ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
താന്‍ ചാന്‍സലര്‍ ആയിരിക്കെ ഇതൊന്നും അനുവദിക്കില്ല. ഈഗോ തൃപ്തിപ്പെടുത്താനല്ല നടപടികള്‍ സ്വീകരിക്കുന്നത്. തൻ്റെ നടപടികള്‍ നിയമാനുസൃതമാണ്. വിസിക്കെതിരെ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. എല്ലാ വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നതായും ഗവര്‍ണര്‍ പറഞ്ഞു.