
തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി മുഖ്യമന്ത്രിക്ക് പുതിയ ആഡംബര കാർ വാങ്ങുന്നതിന് പിന്നാലെ വൻ തുക മുടക്കി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൻ്റെ ചുറ്റുമതിലിന് ഉയരം കൂട്ടുന്നു. പ്രതിഷേധങ്ങളുടെ നടുവിൽ വൻ സുരക്ഷയിൽ പായുന്നതിനിടെയാണ് ആഡംബരത്തിന് വീണ്ടും ലക്ഷങ്ങൾ ചിലവിടുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെയാണ് യാതൊരു നിയന്ത്രണവുമില്ലാത്ത ധൂർത്ത്.
ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂട്ടാനായി ചുറ്റുമതിലിന്റെ ഉയരം കൂട്ടാൻ അടക്കം തീരുമാനങ്ങളാണ് സർക്കാർ എടുത്തിരിക്കുന്നത്. ഇതിനൊപ്പം പുതുതായി കാലിത്തൊഴുത്തും നിർമ്മിക്കാനാണ് പദ്ധതി. 42.90 ലക്ഷം രൂപ മുടക്കി ഈ നിർമ്മാണങ്ങൾക്ക് അനുമതി നൽകി കഴിഞ്ഞു. മരുമകൻ പി എ മുഹമ്മദ് റിയാസ് ഭരിക്കുന്ന പൊതുമരാമത്ത് വകുപ്പ് ഇതിനായി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.
കാലിത്തൊഴുത്ത് നിർമ്മിക്കുന്നതിനും ചുറ്റുമതിൽ പുനർനിർമ്മിക്കുന്നതിനുമാണ് പണം അനുവദിച്ചിരിക്കുന്നത് പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ വിശദമായ എസ്റ്റിമേറ്റിൽ 42. 90 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസിലെ കേടുപാടുള്ള മതിലിനും പശു തൊഴുത്ത് പണിയുന്നതിനും ആയി അനുവദിച്ചിരിക്കുന്നത്. 2018 ഡിഎസ്ആർ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രിയുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനായി കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി പുതുപുത്തൻ കിയാ കാർണിവൽ വാങ്ങാനും സർക്കാർ തീരുമാനിച്ചിരുന്നു. വാഹനത്തിന് 33,31,000 രൂപയാണ് വിലവരുന്നത്. കറുത്ത നിറത്തിലെ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 സീറ്റർ ആണ്.