
ലണ്ടൻ: ബ്രിട്ടനിലെ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായി. ദക്ഷിണ ഇംഗ്ലണ്ടിലെയും ഉത്തര ഇംഗ്ലണ്ടിലെയും സീറ്റുകളിലാണ് കൺസർവേറ്റീവ് പാർട്ടി പരാജയപ്പെട്ടത്.
ഉത്തര ഇംഗ്ലണ്ടിലെ വേക്ക്ഫീൽഡിൽ ലേബർ പാർട്ടിയും ദക്ഷിണ ഇംഗ്ലണ്ടിലെ ടിവർട്ടൺ ആൻഡ് ഹോണിടൺ മണ്ഡലത്തിൽ ലിബറൽ ഡെമോക്രാറ്റുകളുമാണ് വിജയിച്ചു. തോൽവിയെ തുടർന്ന് പാർട്ടി അധ്യക്ഷൻ ഒലിവർ ഡൗൺന്റൻ രാജിവച്ചത് ഇരട്ടപ്രഹരമായി. ഡൗൺന്റന്റെ രാജിക്കത്തിൽ ജോൺസനാണ് പരാജയത്തിന്റെ ഉത്തരവാദിത്തമെന്ന സൂചനയുണ്ട്.
വോട്ടർമാരുടെ വികാരം മാനിക്കുന്നുവെന്നും രാജിയെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും എന്നാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ബോറിസ് ജോൺസൺ പ്രതികരിച്ചത്. കോമൺവെൽത്ത് രാജ്യങ്ങളുടെ സമ്മേളനത്തിനായി റുവാണ്ടയിലാണ് ജോൺസനുള്ളത്.