
ന്യൂഡെൽഹി: സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ കൊറോണ വാക്സീനായ ‘കോവോവാക്സ്’ രാജ്യത്തെ 7–11 വയസ്സുകാർക്കു നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അന്തിമ അനുമതിയാകുന്നതോടെ വാക്സീൻ 7–11 പ്രായക്കാർക്കും കുത്തിവയ്ക്കാം.
നിലവിൽ 12 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണ് കോവോവാക്സ് കുത്തിവയ്പെടുക്കാൻ അർഹതയുള്ളത്. 6–12 വയസ്സുകാർക്കു കോവാക്സീനും 5–12 വയസ്സുകാർക്കു കോർബെവാക്സും നൽകാൻ നിലവിൽ അനുമതിയുണ്ടെങ്കിലും കുത്തിവയ്പു തുടങ്ങിയിട്ടില്ല.
യുഎസ് കമ്പനിയായ നോവവാക്സ് വികസിപ്പിച്ച വാക്സീനാണ് കോവോവാക്സ് എന്ന പേരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്നത്.