Home Featured എസ്എസ്എൽസി ഉത്തരകടലാസ് പുന്മൂല്യനിർണയ അപേക്ഷകൾ 16 മുതൽ ഓൺലൈനായി നൽകാം

എസ്എസ്എൽസി ഉത്തരകടലാസ് പുന്മൂല്യനിർണയ അപേക്ഷകൾ 16 മുതൽ ഓൺലൈനായി നൽകാം

0
എസ്എസ്എൽസി ഉത്തരകടലാസ് പുന്മൂല്യനിർണയ അപേക്ഷകൾ 16 മുതൽ ഓൺലൈനായി നൽകാം

തിരുവനന്തപുരം: എസ്എസ്എൽസി ഉത്തരകടലാസുകളുടെ പുന്മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി നൽകാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സേ പരീക്ഷ ജൂലൈയിൽ നടത്തും. ഇതിന്റെ വിജ്ഞാപനം ഉടൻ തന്നെ പുറപ്പെടുവിക്കുമെന്നും എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എസ്എസ്എൽസിക്ക് ഇത്തവണ 99.26 ശതമാനമാണ് വിജയം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മന്ത്രി വി.ശിവൻ കുട്ടി പിആർഡി ചേംബറിൽ വച്ചാണ് ഫലം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ നേരിയ കുറവുണ്ട്. ഫുൾ എ പ്ലസ് നേടിയവരിലും വലിയ കുറവുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

കണ്ണൂരിലാണ് ഏറ്റവും ഉയർന്ന വിജയശതമാനം. 99.76 ശതമാനം കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. വയനാട്ടിലാണ് ഏറ്റവും കുറവ് വിജയശതമാനം. 92.07 ശതമാനമാണ് വിജയമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു. നാലുമണിയോടെ വിവിധ വെബ്സൈറ്റുകൾ വഴി ഫലം അറിയാൻ കഴിയും.

4.26 ലക്ഷം വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതിയത്. റഗുലർ വിഭാഗത്തിൽ 4,26,999 വിദ്യാർത്ഥികളും ്രൈപവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്‌കൂൾ. 2014 വിദ്യാർത്ഥികളാണ് ഈ സ്‌കൂളിൽനിന്ന് പരീക്ഷയെഴുതിയത്.

മലയാളം മീഡിയത്തിൽ 1,91, 787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയിത്തിൽ 2,31,604 വിദ്യാർത്ഥികളും തമിഴ് മീഡിയത്തിൽ 2151 വിദ്യാർത്ഥികളും കന്നഡ മീഡിയത്തിൽ 1,457 വിദ്യാർത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണുള്ളതെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പറയുന്നത്.

കേരളത്തിലെ 943 കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉൾപ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയായിരുന്നു പരീക്ഷ.

ടി എച്ച് എസ് എൽ സി, ടി എച്ച് എസ് എൽ സി (ഹിയറിങ് ഇംപേർഡ്), എസ് എസ് എൽ സി (ഹിയറിങ് ഇംപേർഡ്), എ എച്ച് എസ് എൽ സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here