
കൊച്ചി : മരടില്‍ അപ്പാര്‍ട്ട്മെന്റുകള്‍ നിന്നിരുന്ന ഭൂമിയിലുള്ള അവകാശം ബില്‍ഡര്‍മാര്‍ വിട്ടുനല്‍കുമെന്നും പകരം അവര്‍ നല്‍കേണ്ട നഷ്ടപരിഹാരം ഒഴിവാക്കി നല്‍കുമെന്നും വ്യക്തമാക്കി ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷന് സുപ്രീം കോടതില്‍ ഇടക്കാല ഹര്‍ജി നല്കി.
വിറ്റുപോകാത്ത 15 ഫ്ളാറ്റുകളില്‍ ബില്‍ഡര്‍ക്കുള്ള അവകാശം വിട്ടൊഴിഞ്ഞുള്ള ഒത്തുതീര്‍പ്പിനു തയാറാണെന്നു ഹര്‍ജിയില്‍ പറയുന്നു. മരട് ഹോളിഫെയ്ത്ത്, എച്ച്2ഒ അപ്പാര്‍ട്ട്മെന്റുകളിലെ താമസക്കാരായ ഫ്ളാറ്റ് ഉടമകളാണു ഹര്‍ജിക്കാര്‍. രണ്ട് അപ്പാര്‍ട്ട്മെന്റും ഒരു ബില്‍ഡറുടേതാണ്.
കോടതിയുടെ അവധിക്കാല ബെഞ്ച് ഈ മാസം കേസ് പരിഗണിക്കും.
വിഷയത്തില്‍ റിപ്പോര്‍ട്ട് നല്കാന് അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോടും വിവിധ വകുപ്പു തലവന്മാരോടും കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയോടും മരട് മുന്‍സിപ്പാലിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.ഫ്ളാറ്റുകളുടെ യഥാര്‍ഥ ഉടമകളെ നിര്‍ണ്ണയിക്കാനും അനധികൃത നിര്‍മ്മാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനും റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് കമ്മിഷനെ സുപ്രീംകോടതി നിയോഗിച്ച സാഹചര്യത്തില്‍ ഹര്‍ജിയിലെ ആവശ്യം നിയമപരമായി നിലനില്‍ക്കുമോ എന്നാണു അമിക്കസ്ക്യൂറി ചോദിച്ചിരിക്കുന്നത്.
റവന്യൂ, തദ്ദേശ, പരിസ്ഥിതി, രജിസ്ട്രേഷന് വകുപ്പു സെക്രട്ടറിമാരാണു റിപ്പോര്‍ട്ട് നല്‍കേണ്ടത്. ബില്‍ഡര്‍മാരുടെ പേരിലുള്ള ഭൂമി വിട്ടുതന്നാല്‍ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിനു തയാറാണെന്നായിരുന്നു താമസക്കാരുടെ നിലപാട്. മരട് പഞ്ചായത്തായിരുന്ന സമയത്താണ് തീരദേശ ദൂരപരിധി ലംഘിച്ച് അപ്പാര്‍ട്ട്മെന്റുകള്‍ പണിതത്. ഇപ്പോള്‍ മുന്‍സിപ്പാലിറ്റിയായതോടെ കെട്ടിടനിര്മ്മണത്തിനു ദൂരപരിധി ഇളവുണ്ട്. അതിനാല്‍, പൊളിച്ചിടത്തുതന്നെ പുതിയ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാനാണു ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷന് ഉദ്ദേശിക്കുന്നത്.
നിലവിലെ തീരദേശ നിയമപ്രകാരം ഇവിടെ ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണു ഫ്ളാറ്റ് ഉടമകളുടെ അവകാശവാദം.
ഫ്ളാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരം ആദ്യം സര്‍ക്കാര്‍ നല്‍കിയശേഷം ബില്‍ഡര്‍മാരില്‍ നിന്നു ഈടാക്കണമെന്നു സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതുവരെ പല ബില്‍ഡര്‍മാരും നഷ്ടപരിഹാരം കൊടുത്തിട്ടില്ല. റവന്യൂറിക്കവറി നടത്തി 62 കോടിയോളം രൂപ ഈടാക്കാനാണു സര്‍ക്കാര്‍ നീക്കം. വിറ്റുപോകാത്ത 15 ഫ്ളാറ്റുകളിലാണു ബില്‍ഡര്‍മാര്‍ക്ക് അവകാശമുള്ളത്. അപ്പാര്‍ട്ട്മെന്റ് നില്ക്കുന്ന ഭൂമിയില്‍ ഫ്ളാറ്റ് ഉടമകള്‍ക്കെല്ലാം അനൂപാതിക അവകാശമുണ്ട്.