Home Sports സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍; ആദ്യ സെമിയില്‍ കേരളം ഇന്ന്‌ കര്‍ണാടകയെ നേരിടും

സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍; ആദ്യ സെമിയില്‍ കേരളം ഇന്ന്‌ കര്‍ണാടകയെ നേരിടും

0
സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍; ആദ്യ സെമിയില്‍ കേരളം ഇന്ന്‌ കര്‍ണാടകയെ നേരിടും

മലപ്പുറം : സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട്‌ ആദ്യ സെമിഫൈനലില്‍ കേരളം ഇന്ന്‌ കര്‍ണാടകയെ നേരിടും. മഞ്ചേരി പയ്നയാട്‌ സ്‌റ്റേഡിയത്തില്‍ രാത്രി 8.30ന്‌ മല്‍സരം തുടങ്ങും. ഗ്രൂപ്പ്‌ മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ സെമിയിലേക്കു കുതിച്ച കേരളാ ടീമിന്‌ ആത്മവിശ്വാസം വാനോളം.

അനുകൂല ഘടകങ്ങള്‍ ഏറെയുള്ളതിനാല്‍തന്നെ വലിയ പ്രതീക്ഷയിലാണ്‌ ടീമും ആരാധകരും. ക്യാപ്‌റ്റന്‍ ജിജോ ജോസഫ്‌ ഉള്‍പ്പടെയുള്ള താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നത്‌ കര്‍ണാടകയെന്ന കടമ്പ താണ്ടാന്‍ സഹായിക്കുമെന്നാണു കരുതുന്നത്‌. ഗ്രൂപ്പ്‌ ഘട്ടത്തില്‍ ശക്‌തരായ ബംഗാളും പഞ്ചാബും ഉള്‍പ്പെട്ട എ ഗ്രൂപ്പില്‍ മൂന്ന്‌ ജയവും ഒരു സമനിലയുമായി തോല്‍വി അറിയാതെ ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരായാണ്‌ ആണ്‌ കേരളം സെമിയിലേക്കു കുതിച്ചത്‌.

രണ്ട്‌ ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ബി ഗ്രൂപ്പില്‍ രണ്ടാം സ്‌ഥാനക്കാരായാണ്‌ കര്‍ണാടക സെമിയിലെത്തിയത്‌. ആക്രമണ ഫുട്‌ബോളിന്റെ വക്‌താക്കളാണ്‌ ഇരുടീമുകളും. 4-4-2 ശൈലിയില്‍ കളിക്കാന്‍ ഇഷ്‌ടപ്പെടുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടം വാശിയേറിയതായിരിക്കുമെന്നുറപ്പ്‌. കേരളാ ക്യാപ്‌റ്റന്‍ ജിജോ ജോസഫിന്റെ മികവാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌.

പ്ലേമേക്കറാണെങ്കിലും നിലവില്‍ സൂപ്പര്‍ സ്‌ട്രൈക്കറുടെ റോളിലാണ്‌ കേരള നായകന്‍. സൂപ്പര്‍ സ്‌ട്രൈക്കര്‍ വിഘ്‌നേഷ്‌ ഇതുവരെ ഗോള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജിജോയുടെ ഉത്തവാദിത്വം കൂടുതലാണ്‌. കഴിഞ്ഞ നാലു മത്സരങ്ങളില്‍ നിന്ന്‌ അഞ്ചു ഗോളുകളുമായി ടോപ്‌ സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതാണ്‌ ജിജോ. രാജസ്‌ഥാനെതിരേ ഹാട്രിക്കും പഞ്ചാബിനെതിരേ രണ്ടു ഗോളുകളുമാണ്‌ ജിജോയുടെ ബൂട്ടില്‍ നിന്ന്‌ പിറന്നത്‌.

മറുവശത്ത്‌ കര്‍ണാടകയുടെ സുധീര്‍ കൊട്ടികേല നാല്‌ ഗോളുമായി മികച്ച ഫോമിലാണ്‌. ഇരു ടീമുകളുടെയും മലയാളികളായ കോച്ചുമാര്‍ തമ്മിലുള്ള അഭിമാന പോരാട്ടം കൂടിയാണ്‌ ഇന്നത്തെ മത്സരം. കേരളാ കോച്ച്‌ ബിനോ ജോര്‍ജും കര്‍ണാടക കോച്ച്‌ ബിബി തോമസും തൃശൂര്‍ സ്വദേശികളാണ്‌. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്‌. എന്നാല്‍ സൗഹാര്‍ദം മല്‍സരത്തിന്റെ ആവേശം കുറയ്‌ക്കില്ലെന്ന്‌ ഇരുവരും ഇന്നലെ വ്യക്‌തമാക്കിക്കഴിഞ്ഞു.

മഞ്ചേരി സ്‌റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ സെമിയില്‍ കളിക്കുന്ന നാലു ടീമുകളുടെ കോച്ചുമാരും താരങ്ങളും മല്‍സരത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചു. അവസാന നിമിഷം വരെ ടീം പോരാടുമെന്ന്‌ കേരളാ പരിശീലകന്‍ ബിനോര്‍ ജോര്‍ജ്‌ പറഞ്ഞു. വിജയം മാത്രം ലക്ഷ്യമിട്ടാണ്‌ ടീം കളത്തിലിറങ്ങുന്നതെന്ന്‌ കര്‍ണാടക കോച്ച്‌ ബിബി തോമസും വ്യക്‌തമാക്കി.
രണ്ടാം സെമിയില്‍ നാളെ മണിപ്പൂരും ബംഗാളും തമ്മിലാണ്‌ പോരാട്ടം.

സെമിയില്‍ എത്തിയത്‌ ഏറെ സന്തോഷം പകരുന്നെന്ന്‌ മണിപ്പുര്‍ ടീമിന്റെ കോച്ച്‌ ഗിഫ്‌റ്റ് റായ്‌ഖാന്‍ പറഞ്ഞു. ബംഗാള്‍ മികച്ച ടീമാണ്‌ അതുകൊണ്ട്‌ തന്നെ സെമിഫൈനല്‍ കടുപ്പമേറിയതാകും. മത്സരത്തില്‍ സമ്മര്‍ദം ഒഴിവാക്കണം. തുടക്കത്തില്‍ തന്നെ ഗോള്‍ നേടാനാകും ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിന്റെ ശക്‌തിയെ ഗൗരവത്തോടെയാണ്‌ കാണുന്നതെന്ന്‌ ബംഗാള്‍ കോച്ച്‌ രഞ്‌ജന്‍ ഭട്ടാചാര്യ പറഞ്ഞു. ഫൈനലില്‍ പ്രവേശിക്കാനാണ്‌ ടീം ശ്രമിക്കുക.
നേര്‍ത്ത്‌ ഈസ്‌റ്റ് നിലവില്‍ ഇന്ത്യയുടെ പവര്‍ഹൗസാണ്‌. അവിടെ മികച്ച താരങ്ങളുണ്ട്‌. കേരളവും ബംഗാളും ഫൈനല്‍ വരാനാണ്‌ ആഗ്രഹിക്കുന്നത്‌ എന്നും അദ്ദേഹം മനസുതുറന്നു.

LEAVE A REPLY

Please enter your comment!
Please enter your name here