
ന്യൂഡെല്‍ഹി: വിവിധ രാജ്യങ്ങളുടെ എതിർപ്പിനിടെ റഷ്യയില്‍നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ഇരട്ടിയാക്കി ഇന്ത്യ. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ നിലപാടിൽ എതിര്‍പ്പിലാണ്. യുക്രൈെനതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.എസും യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ നീക്കം റഷ്യക്ക് ആശ്വാസം പകരുന്നതാണ്.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയില്‍, ഇന്ധന ഇറക്കുമതിയില്‍ ഇന്ത്യയെ സഹായിക്കാനുള്ള സന്നദ്ധത യു.എസ്. പ്രസിഡന്റ് ജോ ബൈഡന് പരസ്യമാക്കിയിരുന്നു. പക്ഷേ, യു.എസ്. നീക്കം വിജയിക്കാത്തതും റഷ്യയെ കൂടുതലായി ആശ്രയിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു.
കൂടുതല്‍ എണ്ണ വിപണിയിലെത്തിക്കണമെന്ന യു.എസിന്റെ ആവശ്യം സൗദി തള്ളിയിരുന്നു. ഈ ആവശ്യവുമായി സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനെ യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന് സന്ദര്‍ശിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. പകരം, ജമാല്‍ ഖഷോഗി കേസിന്റെ പേരില്‍ സള്ളിവനോട് അദ്ദേഹം മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ സൗദി നയതന്ത്രകാര്യാലയത്തിനുള്ളില് കൊലപ്പെടുത്തിയത് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരമാണെന്ന യു.എസ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് പ്രകോപനമായത്.
റഷ്യന്‍ ക്രൂഡ് ഓയിലിന് ഒട്ടേറെ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ കുറഞ്ഞവിലയില്‍ അവിടെനിന്ന് വാങ്ങാമെന്നതാണ് ഇന്ത്യയെ ആകര്‍ഷിക്കുന്ന ഘടകം. ഈ സാഹചര്യത്തില്‍ റഷ്യയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ യൂറോപ്യന്‍ യൂണിയനുമേല്‍ കടുത്ത സമ്മര്‍ദമുണ്ട്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നാറ്റോയുടെ ഭാഗമായ ജര്‍മനിയും അവസാനിപ്പിച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിക്കുകയുള്ളൂവെന്നു ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലെന ബെയര്‍ബോക്ക് പറഞ്ഞു.