
ചെന്നൈ: നീട്ടി വളര്‍ത്തിയ മുടിയുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥികളുടെ മുടിവെട്ടി പഞ്ചായത്ത് പ്രസിഡന്‍റ്. തമിഴ്നാട്ടിലെ ചെങ്കല്‍പെട്ട് ജില്ലയിലെ തിരുപോരൂര്‍ മാമ്പാക്കത്തെ സര്‍ക്കാര്‍ ഹൈസ്കൂളിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് വീരസാമിയുടെ നേതൃത്വത്തിലാണ് മുടി വെട്ടിയൊതുക്കിയത്.
സ്കൂളിന്റെ കാര്യങ്ങള്‍ അന്വേഷിക്കാനായി കഴിഞ്ഞ ദിവസം വീരസാമി എത്തിയിരുന്നു.
അധ്യാപകരുമായി പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ കുട്ടികളുടെ മുടി പ്രസിഡന്റിന്റെ ശ്രദ്ധയില്‍പെട്ടു. ഇങ്ങനെ പല കോലത്തില്‍ ക്ലാസില്‍ വരുന്നത് അച്ചടക്ക ലംഘനമല്ലേയെന്നു പ്രസിഡന്റ് ചോദിച്ചു. പിന്നാലെ രക്ഷിതാക്കളെ വിളിച്ചുവരുത്തി.
ഞങ്ങളെക്കൊണ്ടാവില്ലെന്നും പ്രസിഡന്റിനു കഴിയുമെങ്കില്‍ നേരെ നടത്തിക്കോളൂ എന്നുമായി രക്ഷിതാക്കള്‍. തുടർന്നാണ് മുടിവെട്ടാൻ കത്രികയുമായി പ്രസിഡന്റുതന്നെ രംഗത്തിറങ്ങിയത്. 10 ബാര്‍ബര്‍മാരെയും ഒപ്പം കൂട്ടി.
ആകെ 300 കുട്ടികളുടെ മുടിയാണു വെട്ടിയത്. നീട്ടി വളര്‍ത്തിയ മുടിയുമായി വിദ്യാർഥികൾ സ്കൂളിലെത്തുന്നതിനെതിരെ പരാതി ഉയർന്നതോടെ, മുടിവെട്ടി, മാന്യമായ രീതിയില്‍ വിദ്യാർഥികൾ സ്കൂളിൽ വരണമെന്ന് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.