Home News കോടതിയലക്ഷ്യം: ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി

കോടതിയലക്ഷ്യം: ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി

0

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പു പറയണമെന്ന് ഹൈക്കോടതി. ജനങ്ങള്‍ക്ക് കോടതിയില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ബൈജു കൊട്ടാരക്കരയുടെ നടപടിയെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

വിചാരണക്കോടതി ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയതില്‍ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് ഹൈക്കോടതി നടപടി. ചാനല്‍ ചര്‍ച്ചയിലാണ് ബൈജു കൊട്ടാരക്കര വിചാരണക്കോടതി ജഡ്ജിക്കെതിരെ സംസാരിച്ചത്. ചാനലിലൂടെ തന്നെ മാപ്പു പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ജ്യൂഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് നേരത്തെ കോടതിയില്‍ നേരിട്ട് ഹാജരായി ബൈജു കൊട്ടാരക്കര അറിയിച്ചിരുന്നു. പരാമര്‍ശത്തില്‍ മാപ്പു ചോദിക്കുന്നുവെന്നും ബൈജു പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

കഴിഞ്ഞ മെയ് ഒന്‍പതാം തീയതി ചാനല്‍ ചര്‍ച്ചയില്‍ ജഡ്ജി ഹണി എം.വര്‍ഗ്ഗീസിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അതിജീവിത വിചാരണയ്ക്ക് ഹാജരായപ്പോള്‍ അവഗണന നേരിട്ടുവെന്നും അന്വേഷണം നടത്താന്‍ പൊലീസിനെ സമ്മതിക്കില്ലെന്നുമായിരുന്നു ബൈജു കൊട്ടാരക്കരയുടെ ആരോപണം.

ജഡ്ജിയെ മാത്രമല്ല, നീതിന്യായ സംവിധാനത്തെത്തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണിതെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ കരട് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളായിരുന്നു ഇത്. ഇത്തരം ഇടപെടലുകള്‍ നീതിന്യായനിര്‍വ്വഹണ സംവിധാനത്തെയും കോടതികളുടെ സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here