Home Featured രാജിവെക്കാത്ത വിസിമാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്; നവംബര്‍ മൂന്നിനകം മറുപടി നല്‍കാന്‍ സമയമനുവദിച്ച് ഗവര്‍ണര്‍

രാജിവെക്കാത്ത വിസിമാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്; നവംബര്‍ മൂന്നിനകം മറുപടി നല്‍കാന്‍ സമയമനുവദിച്ച് ഗവര്‍ണര്‍

0

തിരുവനന്തപുരം: രാജിവെക്കാത്ത സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലെ ഒന്‍പത് വൈസ് ചാന്‍ലര്‍മാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ സമയമനുവദിച്ച് ഗവര്‍ണര്‍. വിസിമാര്‍ രാജിവെക്കേണ്ടെന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശത്തെ ശക്തമായി വിമര്‍ശിച്ച ഗവര്‍ണര്‍ വരുന്ന നവംബര്‍ മൂന്നാം തീയതി വൈകിട്ട് അഞ്ച് മണിയ്ക്കകം വിസിമാര്‍ മറുപടി നല്‍കണമെന്ന് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മുതിര്‍ന്ന നിയമവിദഗ്ധരുമായി ആലോചിച്ചാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിസിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. തനിക്കും നിയമം അറിയാമെന്നും അല്പനാള്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി. സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനത്തില്‍ സുപ്രീം കോടതി വിധി വ്യക്തമാണ്. വിസി നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതി നടപടി. അത് പാലിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. ഒരു വിസിയേയും താന്‍ പുറത്താക്കിയിട്ടില്ല. കുഴപ്പം വിസി നിയമനപ്രക്രിയയിലാണ്. കാരണംകാണിക്കല്‍ നോട്ടീസിന് ലഭിക്കുന്ന മറുപടി തൃപ്തികരമെങ്കില്‍ അവരെ വീണ്ടും വിസി നിയമനത്തിന് പരിഗണിക്കും. യോഗ്യതയുള്ളവര്‍ക്ക് സ്ഥാനത്ത് വരാം. സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച ഡിജിറ്റല്‍ സര്‍വ്വകലാശാല, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിസിമാരെയും ഈ നിയമം ബാധിക്കും.

അതേസമയം കണ്ണൂര്‍ സര്‍വ്വകലാശാല നിയമനത്തില്‍ തെറ്റ് പറ്റിയെന്ന് ഗവര്‍ണര്‍ തുറന്നുസമ്മതിച്ചു. ഈ വിഷയത്തില്‍ സംശയങ്ങള്‍ ഉന്നയിച്ചെങ്കിലും തന്നെ തെറ്റിദ്ധരിപ്പിച്ച് വിശ്വസിപ്പിച്ചത് അഡ്വക്കേറ്റ് ജനറലായിരുന്നു. നിയമനം നിയമപരമെന്ന് അദ്ദേഹം തന്നെ വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഇതിനിടെ ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ നിരവധി മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. മീഡിയവണ്‍, ജയ്ഹിന്ദ്, കൈരളി ടിവി, റിപ്പോര്‍ട്ടര്‍ ടിവി എന്നീ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്ക് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. രാജ് ഭവന്റെ അനുമതി തേടിയെങ്കിലും പ്രവേശനം നിഷേധിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here