Home News പ്രശസ്ത ഭാഷാപണ്ഡിതനും അധ്യാപകനുമായ ഡോ.സ്‌കറിയ സക്കറിയ വിടവാങ്ങി

പ്രശസ്ത ഭാഷാപണ്ഡിതനും അധ്യാപകനുമായ ഡോ.സ്‌കറിയ സക്കറിയ വിടവാങ്ങി

0

ചങ്ങനാശ്ശേരി: പ്രശസ്ത ഭാഷാപണ്ഡിതനും ഗവേഷകനും അധ്യാപകനുമായ ഡോ.സ്‌കറിയ സക്കറിയ (75) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഏതാനും മാസങ്ങളായി ചങ്ങനാശ്ശേരി പെരുന്നയിലുള്ള വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.

മലയാള സര്‍വ്വകലാശാലയും അടുത്തിടെ എം.ജി.സര്‍വ്വകലാശാലയും ഡോ.സ്‌കറിയ സക്കറിയയെ ഡിലിറ്റ് നല്‍കി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി എസ്.ബി കോളെജിലും തുടര്‍ന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലും ദീര്‍ഘകാലം മലയാളം വകുപ്പ് മേധാവിയായിരുന്നു. സംസ്‌കാര പഠനം എന്ന വിജ്ഞാന ശാഖയ്ക്ക് അദ്ദേഹമാണ് തുടക്കമിട്ടത്. വിവിധ വിദേശരാജ്യങ്ങളിലെ ഭാഷാശാസ്ത്രജ്ഞരുമായും സംസ്‌കാര ഗവേഷകരുമായും ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ഒട്ടേറെ ഗവേഷണ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മലയാളഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ വിപുലമായ ഗവേഷണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ജര്‍മ്മനിയിലെ ട്യുബിങ്ങ്യന്‍ സര്‍വ്വകലാശാലയില്‍നിന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രേഖാശേഖരങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചത് ഇക്കൂട്ടത്തില്‍ ഏറെ പ്രധാനമാണ്. വിപുലമായ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളില്‍ പ്രധാനപ്പെട്ടവ മലയാള വഴികള്‍ എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദയംപേരൂര്‍ സൂന്നഹദോസിന്റെ കാനോനകള്‍, മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും തുടങ്ങി ഗവേഷണപ്രധാനമായ ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു.

മലയാള ഭാഷാ പഠനം, സംസ്‌കാര പഠനങ്ങള്‍, ഭാഷാചരിത്രം, ജൂതപഠനം, സ്ത്രീപഠനങ്ങള്‍, വിവര്‍ത്തന പഠനങ്ങള്‍, നാടോടിവിജ്ഞാനീയം തുടങ്ങി മലയാളഭാഷയും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകള്‍ക്ക് അന്താരാഷ്ട്ര നിലവാരം നല്‍കിയ പണ്ഡിതനായിരുന്നു ഡോ.സ്‌കറിയ സക്കറിയ. ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് തുടങ്ങി ഒട്ടേറെ വിദേശ സര്‍വ്വകലാശാലകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

മേരിക്കുട്ടി സ്‌കറിയയാണ് ഭാര്യ. മക്കള്‍: ഡോ. അരുള്‍ ജോര്‍ജ് സ്‌കറിയ (നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ബെംഗലൂരു), ഡോ. സുമ സ്‌കറിയ (കേന്ദ്ര സര്‍വകലാശാല, ഗുല്‍ബെര്‍ഗ). മരുമക്കള്‍: ഡോ. നിത മോഹന്‍ (ബെംഗലൂരു), ഡോ. വി.ജെ. വര്‍ഗീസ് (ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല).

LEAVE A REPLY

Please enter your comment!
Please enter your name here