പത്തനംതിട്ട: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകള്‍ നരബലിയ്ക്കിരയായി കൊല ചെയ്യപ്പെട്ട ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ പൊലീസിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന സാധ്യത ബലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ന് പൊലീസ് സംഘം വീണ്ടും പ്രതികളുമായി പരിശോധനയ്‌ക്കെത്തിയത്. പരിശോധനയില്‍ വീടിന് സമീപത്ത് നിന്നും ഒരു അസ്ഥിക്കഷ്ണം കണ്ടെടുത്തു.
വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ഒരു മരത്തിന് സമീപത്ത് നിന്നാണ് അസ്ഥിക്കഷ്ണം കണ്ടെടുത്തത്. മുന്‍പ് റോസ്‌ലിയുടെ മൃതദേഹം ലഭിച്ച സ്ഥലത്തിന് സമീപത്ത് നിന്നാണ് ഈ അസ്ഥിക്കഷ്ണം ലഭിച്ചത്. ഡോഗ് സ്‌ക്വാഡിലെ പ്രത്യേകം പരിശീലനം ലഭിച്ച മായ, മര്‍ഫി എന്നീ പൊലീസ് നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് ലഭിച്ചത്. കണ്ടെടുത്ത അസ്ഥിക്കഷ്ണം മനുഷ്യന്റേതാണോ മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അസ്ഥിക്കഷ്ണം ഫോറന്‍സിക് പരിശോധയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
അതേസമയം പൊലീസ് നായ അസ്വാഭാവികമായി പ്രതികരിച്ച ആറോളം സ്ഥലങ്ങള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കുഴിച്ച് പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വൈകാതെ അന്വേഷണസംഘം തീരുമാനമെടുക്കും. കൂടാതെ വീടിന്റെ പരിസരത്തും വീടിനോട് ചേര്‍ന്നുള്ള തിരുമ്മല്‍ ചികിത്സാകേന്ദ്രത്തിലും വീടിനുള്ളിലും പൊലീസ് പരിശോധന നടത്തി.
കേസിലെ പ്രതികളായ ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരെ കൊച്ചിയില്‍ നിന്നും ഇന്ന് ഇലന്തൂരിലെ വീട്ടിലെത്തിച്ചിരുന്നു. മൂന്ന് പ്രതികളെയും മൂന്ന് വാഹനങ്ങളിലായാണ് എത്തിച്ചത്. സ്ഥലത്ത് വന്‍ ജനാവലി തടിച്ചുകൂടിയതിനെത്തുടര്‍ന്ന് പൊലീസ് കനത്ത സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു. പ്രതികളെ എത്തിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.