കൊച്ചി: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ നല്‍കിയ പരാതി ഒതുക്കിത്തീര്‍ക്കാന്‍ എം.എല്‍.എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ അധ്യാപിക. കോടതിയില്‍ കൊടുത്ത മൊഴിയിലും പൊലീസില്‍ നല്‍കിയ പരാതിയിലും ഉറച്ചുനില്‍ക്കുന്നതായും അത് സത്യസന്ധമാണെന്നും യുവതി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കോവളം സിഐയും എല്‍ദോസിന്റെ പാര്‍ട്ടിക്കാരും സുഹൃത്തുക്കളും ശ്രമിച്ചു. തന്നെ ഹണിട്രാപ്പില്‍ പെടുത്തുമെന്നും എം.എല്‍.എ ഭീഷണിപ്പെടുത്തി. ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയിട്ടും ഉപദ്രവം തുടര്‍ന്നപ്പോഴാണ് പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു. എം.എല്‍.എ മര്‍ദ്ദിച്ചെന്ന് കഴിഞ്ഞ മാസം 28-ന് പരാതി നല്‍കിയെങ്കിലും കോവളം സിഐ ഒക്ടോബര്‍ എട്ടാം തീയതിയാണ് കാണാന്‍ തയ്യാറായതെന്നും അവര്‍ പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളിയുമായി പത്തുവര്‍ഷത്തെ പരിചയമുണ്ട്. ഈ വര്‍ഷം ജൂലൈ മുതലാണ് കൂടുതല്‍ അടുത്തത്. അദ്ദേഹം മോശം വ്യക്തിയാണെന്ന് മനസ്സിലാക്കിയതോടെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. വീട്ടില്‍ നിന്നാണ് എം.എല്‍.എ കോവളത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ വെച്ച് മര്‍ദ്ദിക്കുന്നത് കണ്ടാണ് നാട്ടുകാര്‍ ഇടപെട്ടത്. എം.എല്‍.എ വീട്ടിലെത്തി മര്‍ദ്ദിക്കാറുണ്ടെന്നും പരാതിക്കാരി പറഞ്ഞു. പീഡനം സഹിക്കാന്‍ വയ്യാതെയാണ് പൊലീസില്‍ പരാതി നല്‍കിയത്. അതിനിടെ കന്യാകുമാരിയില്‍ പോയി കടലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അതേസമയം എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.