Home Featured അപകടസമയത്ത് ബസിന്റെ വേഗത 97.7 കിലോമീറ്റര്‍; ഡ്രൈവറെ കാണാനില്ല, ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര്

അപകടസമയത്ത് ബസിന്റെ വേഗത 97.7 കിലോമീറ്റര്‍; ഡ്രൈവറെ കാണാനില്ല, ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര്

0
അപകടസമയത്ത് ബസിന്റെ വേഗത 97.7 കിലോമീറ്റര്‍; ഡ്രൈവറെ കാണാനില്ല, ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര്

പാലക്കാട്: വടക്കഞ്ചേരിയിലെ ബസപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കാന്‍ മന്ത്രി ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യാത്രയുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഗതാഗത വകുപ്പിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം അപകടസമയത്ത് ബസിന്റെ വേഗത മണിക്കൂറില്‍ 97.72 കിലോമീറ്ററായിരുന്നുവെന്ന് വ്യക്തമായി. ബസിന്റെ ജിപിഎസ് വിവരങ്ങളില്‍ നിന്നാണ് ഇത് വ്യക്തമായത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസ് ഊട്ടിയിലേക്ക് പോകാനായി എത്തിയതെന്നും ഡ്രൈവര്‍ നന്നായി ക്ഷീണിതനായിരുന്നുവെന്നും വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പറഞ്ഞു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് കുട്ടികളുടെ മൊഴിയുണ്ട്.

ഇതിനിടെ അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവറായ ജോമോനെ കാണാനില്ല. നിസാര പരിക്കേറ്റ ഡ്രൈവറെ പാലക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇപ്പോള്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ ഇയാള്‍ കള്ളപ്പേരാണ് നല്‍കിയതെന്നും പറയുന്നു.

അപകടം നടന്ന ശേഷം പൊലീസെത്തിയാണ് ഡ്രൈവറെ ആശുപത്രിയിലാക്കിയത്. സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ ജോജോ പത്രോസ് എന്ന പേരാണ് നല്‍കിയതെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. കാര്യമായ പരിക്കുകള്‍ ഇല്ലായിരുന്നുവെന്നാണ് പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കുന്നത്.

ബസില്‍ ജോമോനെക്കൂടാതെ എല്‍ദോ എന്ന റിസര്‍വ്വ് ഡ്രൈവറും ഉണ്ടായിരുന്നു. കാലിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. താന്‍ ഉറങ്ങുകയായിരുന്നുവെന്നും ജോമോനാണ് ബസ് ഓടിച്ചതെന്നുമാണ് എല്‍ദോ പറഞ്ഞത്.

എറണാകുളം മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നും പോയ വിനോദയാത്രാ സംഘമാണ് ഇന്നലെ രാത്രി 11.30 ഓടെ പാലക്കാട് വടക്കഞ്ചേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തൊട്ടുമുന്നില്‍ പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമുള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here