
കൊച്ചി:സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്‌ഐമാര്‍, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരുടെ സാമ്പത്തിക ഇടപാടുകളും ഫോണ്‍ രേഖകളും കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുളളത്. സംസ്ഥാന പൊലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടന്നതിന് ശേഷവും പൊലീസുകാരും നേതാക്കളും തമ്മില്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ഹര്‍ത്താല്‍ സമയത്തും പൊലീസും നേതാക്കളും തമ്മില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് എ.എന്‍.ഐയുടെ കണ്ടെത്തല്‍.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ആര്‍.എസ്.എസ് നേതാക്കളുടെ വിവരങ്ങള്‍ പൊലീസ് ഡേറ്റാ ബേസില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാര്‍ പൊലീസ്‌സ്‌റ്റേഷനില്‍ സമാന ആരോപണത്തെത്തുടര്‍ന്ന് എ.എസ്.ഐ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റിയിരുന്നു.