Home Featured കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു; വിട പറഞ്ഞത് സിപിഎമ്മിന്റെ സമുന്നത നേതാവ്

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു; വിട പറഞ്ഞത് സിപിഎമ്മിന്റെ സമുന്നത നേതാവ്

0
കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു; വിട പറഞ്ഞത് സിപിഎമ്മിന്റെ സമുന്നത നേതാവ്

ചെന്നൈ: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി എട്ടരയോടെയാണ് അന്ത്യം സംഭവിച്ചത്. കോടിയേരിയുടെ മരണസമയത്ത് ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് അടുത്തിടെയാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. വൈകാതെ ചെന്നൈയിലെ ആശുപത്രിയിലേക്ക് വിഗദ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

നിലവില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദത്തിലെത്തുംമുമ്പ് മന്ത്രിപദവിയും വഹിച്ചിട്ടുണ്ട്. 2006-2011 കാലയളവില്‍ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2001-ലും 2011-ലും നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായും പ്രവര്‍ത്തിച്ചിരുന്നു.

ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെത്തുടര്‍ന്നാണ് സെക്രട്ടറി പദവി ഒഴിഞ്ഞത്. തലശ്ശേരിയില്‍നിന്ന് 1982, 1987, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിയമസഭാംഗമായിട്ടുണ്ട്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയനും ആത്മബന്ധം കാത്തു സൂക്ഷിച്ചു. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് യൂറോപ്പിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തി.

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം തിങ്കളാഴ്ച മൂന്ന് മണിക്ക് നടക്കും. നാളെ ഉച്ചയ്ക്ക് മൃതദേഹം തലശ്ശേരിയില്‍ എത്തിക്കും. മൂന്ന് മണിമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

LEAVE A REPLY

Please enter your comment!
Please enter your name here