Home Featured പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടച്ചുപൂട്ടും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി

പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടച്ചുപൂട്ടും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി

0
പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടച്ചുപൂട്ടും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി സീല്‍ വെക്കും. കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഇന്നലത്തെ തീയതിയിലാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ പൂട്ടുക.

1967-ലെ യുഎപിഎ നിയമപ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തിരവിറക്കിയതോടെ പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കുകയും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയും ചെയ്യാം.

ഇന്നലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധസംഘടനകളേയും നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസെഷന്‍, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here