Home News നിരോധിത സംഘടനയുമായി ഐഎന്‍എല്ലിന് ബന്ധം: മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബി.ജെ.പി

നിരോധിത സംഘടനയുമായി ഐഎന്‍എല്ലിന് ബന്ധം: മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബി.ജെ.പി

0
നിരോധിത സംഘടനയുമായി ഐഎന്‍എല്ലിന് ബന്ധം: മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബി.ജെ.പി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഇടതുമുന്നണി ഘടകകക്ഷിയായ ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. റിഹാബ് ഫൗണ്ടേഷന്റെ തലപ്പത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവിലാണെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്ന, കലാപത്തിലേക്ക് തള്ളിവിടുന്ന ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ടിംഗ് നടത്തുന്ന, ഇപ്പോള്‍ നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി നേരിട്ടു ബന്ധമുള്ള ഒരു കക്ഷി എങ്ങനെയാണ് സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി തുടരുന്നത്. ഇടതുമുന്നണിയുടെ ഘടകകക്ഷിയായി നിരോധിക്കപ്പെട്ട സംഘടനയുടെ തലവന്‍ എങ്ങനെയാണ് ഇരിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

കേരളത്തിലെ ഭരണമുന്നണിയിലെ ഒരു ഘടകകക്ഷി എങ്ങനെയാണ് ഒരു ഭീകരവാദ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് ചെറിയ കാര്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയണം. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പരമാധികാരത്തെയും കുറിച്ച് സര്‍ക്കാരിന് ജാഗ്രതയുണ്ടെങ്കില്‍ ഐഎന്‍എല്ലിനെ ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച് ഉത്തരവിറക്കിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് നിരോധനം. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here