
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രാജ്ഭവനില്‍ നടത്തിയ അസാധാരണ വാര്‍ത്താസമ്മേളനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. രാജ്ഭവന്‍ കേന്ദ്രീകരിച്ച് അസാധാരണകാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം അസാധാരണ സംഭവമാണ്. രാജ്ഭവന്‍ ഇതിന്റെ വേദിയായി മാറേണ്ടി വന്നിരിക്കുകയാണെന്നും സാധാരണ നിന്ന് പറയുന്നത് അദ്ദേഹം ഇരുന്ന് പറയുകയാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആശയവിനിമയത്തിന് നിയതമായ മാര്‍ഗങ്ങള്‍ ഉണ്ട്. അങ്ങനെയുള്ള മാര്‍ഗങ്ങളിലൂടെ വിയോജിപ്പ് ഉണ്ടെങ്കില്‍ അറിയിക്കാവുന്നതാണ്. അതിന് പകരം ഈ രീതിയിലുള്ള പരസ്യ നിലപാടുകള്‍ എടുക്കുന്നത് കൊണ്ടാണ് ഇക്കാര്യം തുറന്നുപറയേണ്ടി വരുന്നത്. ഭരണഘടനയാണ് പ്രധാനം. ഗവര്‍ണറാണ് സംസ്ഥാനത്തിന്റെ ഭരണഘടനാ തലവന്‍. ഭരണ നിര്‍വഹണ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരവാദിത്തമല്ല. സര്‍ക്കാരിനാണ് അതിന്റെ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ സുപ്രീം കോടതി വിധികള്‍ അനുസരിച്ച് മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച പഠിച്ച സര്‍ക്കാരിയ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പദവിയെ കുറിച്ച് പറയുന്നുണ്ട്. സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആളാണ് ഗവര്‍ണര്‍ പദവിയില്‍ ഇരിക്കേണ്ടത്. കേന്ദ്രത്തിന്റെ ഏജന്റിനെ പോലെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ പെരുമാറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിന്റെ ഏജന്റ് അല്ല ഗവര്‍ണര്‍. ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രശംസയും സ്‌നേഹവും വാരിക്കോരി നല്‍കിയത് ആര്‍.എസ്.എസിന് ആണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
സംഘടനകളില്‍ നിന്ന് അകലം പാലിക്കേണ്ട പദവിയാണ് ഗവര്‍ണര്‍ സ്ഥാനം. ആര്‍.എസ്.എസ് പിന്തുണയുള്ളയാളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കി മാറ്റുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 1986 മുതല്‍ തന്നെ ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇര്‍ഫാന്‍ ഹബീബ് ആര്‍.എസ്.എസുകാരുടെ വെറുക്കപ്പെട്ടവരുടെ പട്ടികയില്‍
ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധമെന്ന് പിണറായി വിജയന്‍. ഭരണഘടനാപദവിയില്‍ ഇരിക്കുന്നയാള്‍ ചരിത്ര വിരുദ്ധ പരാമര്‍ശം നടത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പൗരത്വം മതാധിഷ്ഠിതമാക്കാന്‍ കൊണ്ടുവന്ന സി.എ.എയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. ആ ഘട്ടത്തിലാണ് ചരിത്ര കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുന്നത്. പൗരത്വ ഭേദഗതി വിഷയത്തില്‍ കേരളത്തിലെ പൊതുവികാരം കേന്ദ്രത്തിന് എതിരാണ്. അന്നും ഇന്നും അതില്‍ മാറ്റമില്ല. ചരിത്ര കോണ്‍ഗ്രസില്‍ സി.എ.എ നിയമത്തിന് അനുകൂലമായി ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉദ്ഘാടകന്റെ ഭാഗത്തുനിന്നുണ്ടായി. അപ്പോഴാണ് ചില പ്രതിനിധികള്‍ പ്രതികരിച്ചത്.
ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇര്‍ഫന്‍ ഹബീബ്. അദ്ദേഹത്തെയാണ് ഗവര്‍ണര്‍ ഗുണ്ടയെന്ന് വിളിച്ചത്. 92 വയസുള്ള അദ്ദേഹം ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചെന്നാണ് പറയുന്നത്.
മുന്‍പ് കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രനെ ആവര്‍ത്തിച്ച് ക്രിമിനല്‍ എന്നു വിളിച്ചു. എന്തുകൊണ്ടാണ് ഈ രണ്ടുപേര്‍ക്ക് എതിരെ ഇത്ര വിദ്വേഷത്തോടെ ഗവര്‍ണര്‍ പ്രതികരിക്കുന്നത്? ആര്‍.എസ്.എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇവര്‍. അതുകൊണ്ടാണ് ഗവര്‍ണര്‍ ഇവരെ കടന്നാക്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.