
തിരുവനന്തപുരം: കേരള ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്ന് ശാസ്താംകോട്ട സ്വദേശിയായ ബിരുദ വിദ്യാര്‍ഥി അഭിരാമി (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി സഹകരണവകുപ്പ് മന്ത്രി വി.എന്‍.വാസവന്‍.
കേന്ദ്രത്തിന്റെ സര്‍ഫാസി നിയമപ്രകാരമാണു ജപ്തി നടപടികള്‍ നടക്കുന്നത്. ഈ നിയമത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കുന്നില്ല. കേരള ബാങ്ക് അധികൃതര്‍ അഭിരാമിയുടെ വീടിനു മുന്നില്‍ ജപ്തിയുടെ ബോര്‍ഡ് സ്ഥാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്നു മന്ത്രി ഒഴിഞ്ഞുമാറി.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനം അജികുമാറിന്റെയും ശാലിനിയുടെയും ഏകമകള്‍ അഭിരാമിയെ ചൊവ്വാഴ്ച വൈകിട്ട് 4.30-നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് അജികുമാറും ശാലിനിയും ബാങ്കിലെത്തിയ സമയത്താണ് അഭിരാമി ജീവനൊടുക്കിയത്. ജപ്തി ബോര്‍ഡ് വച്ചത് മാനസികമായി തകര്‍ത്തെന്നു മാതാപിതാക്കളോട് അഭിരാമി പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുന്നത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അയല്‍വീട്ടുകാര്‍ നടപടിയില്‍നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി ശൂരനാട് പഞ്ചായത്തംഗം ഷീബ പറഞ്ഞു. തങ്ങളുടെ ജോലി നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംങവച്തില്‍ എല്ലാവശവും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.
നാല് വര്‍ഷം മുമ്പാണ് അഭിരാമിയുടെ പിതാവ് കേരള ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍നിന്നും 10 ലക്ഷം രൂപ വായ്പയെടുക്കുന്നത്. വീടുപണി, അച്ഛന്റെയും ഭാര്യയുടെയു ചികിത്സ കൊണ്ടുണ്ടായ ബാധ്യതകള്‍ എന്നിവ തീര്‍ക്കുന്നതിനായാണ് വായ്പയെടുത്തത്. വിദേശത്ത് കമ്പനി ജീവനക്കാരനായിരുന്ന അജികുമാര്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെയാണ് വായ്പാ തിരിച്ചടവ് മുടങ്ങിയത്.