
ന്യൂഡെല്‍ഹി: ബന്ധുനിയമനമുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ തക്ക മറുപടിയുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണ്ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ ഇപ്പോഴും തന്റെ പക്കലുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. മുഖ്യമന്ത്രി ഇന്നലെ ഉന്നയിച്ച വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ഇതോടെ സംസ്ഥാന സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുമെന്ന് ഉറപ്പായി.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പിന്നില്‍ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഫോണ്‍ കോളുകളോടും കത്തുകളോടും പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണ്ണര്‍ തുറന്നടിച്ചു.
സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ കത്ത് മറ്റന്നാള്‍ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. യോഗ്യതയില്ലാത്തവരെ സര്‍വ്വകലാശാലകളില്‍ തുടരാന്‍ അനുവദിക്കില്ല. സര്‍വ്വകലാശാലകള്‍ ജനങ്ങളുടേതാണ്, അല്ലാതെ കുറച്ചു കാലം ഭരണത്തിലിരിക്കുന്നവരുടേതല്ല.
സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം കാത്തുസൂക്ഷിക്കും. അതിന് തടസ്സമുണ്ടാക്കുന്ന ഒന്നിനും താന്‍ ചാന്‍സലര്‍ സ്ഥാനത്തിരിക്കുന്നിടത്തോളം കാലം കൂട്ടുനില്‍ക്കില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കി. സര്‍വ്വകലാശാല ഭേദഗതി ബില്ലില്‍ നിയമപരമായ പ്രശ്‌നമുണ്ട്. ആ ബില്ല് പരിശോധിച്ചു. ലോകായുക്ത ഭേദഗതി ബില്‍ പരിശോധിക്കാനായിട്ടില്ല. പക്ഷെ, മാധ്യമവാര്‍ത്തകളും നിയമസഭാ നടപടിക്രമങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂരില്‍ വച്ച് തനിക്കെതിരെ വധശ്രമം ഉണ്ടായി. കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ആരാണ് പൊലീസിനെ തടഞ്ഞത്? ആര്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയെന്നും ഗവര്‍ണര്‍ ചോദിച്ചു. തിരുവനന്തപുരത്ത് എത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.