Home National 13 വര്‍ഷം നീണ്ട പ്രയത്‌നം; നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികള്‍ ഇന്ത്യയില്‍ പറന്നിറങ്ങി

13 വര്‍ഷം നീണ്ട പ്രയത്‌നം; നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികള്‍ ഇന്ത്യയില്‍ പറന്നിറങ്ങി

0
13 വര്‍ഷം നീണ്ട പ്രയത്‌നം; നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികള്‍ ഇന്ത്യയില്‍ പറന്നിറങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ തിരികെ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റകള്‍ എത്തി. കടുവയുടെ ചിത്രം പതിപ്പിച്ച മുന്‍ഭാഗമുള്ള ബോയിങ് 747 കാര്‍ഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളില്‍ എട്ട് ചീറ്റകളെ നമീബിയയിലെ വിന്‍ഡ്‌ഹോക് വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോര്‍ വിമാനത്താവളത്തിലിറങ്ങിയത്. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് ആദ്യ ഘട്ടത്തില്‍ എത്തിയത്.

ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ നിന്ന് ഇവയെ കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്ററുകളിലെത്തിക്കും. തന്റെ പിറന്നാള്‍ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവയെ ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റൈന്‍ അറകളിലേക്ക് തുറന്നു വിടും. ആറ് ആഴ്ചയ്ക്കുള്ളില്‍ ആണ്‍ മൃഗങ്ങളെയും നാല് ആഴ്ചയ്ക്കുള്ളില്‍ പെണ്‍ മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും. വന്യജീവി, മൃഗാരോഗ്യ വിദഗ്ധര്‍, നമീബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തുടങ്ങിയവരും വിമാനത്തിലുണ്ട്.

സംഘത്തിലുള്ള പെണ്‍ ചീറ്റകള്‍ക്ക് രണ്ടര വയസും ആണ്‍ ചീറ്റകള്‍ക്ക് നാലര മുതര്‍ അഞ്ചര വയസ്സ് വരെയുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്മാരാണ്. നമീബിയയിലെ എറിണ്ടി വന്യജീവി സങ്കേതത്തില്‍ ജനിച്ചതാണ് മൂന്നാമത്തെ ആണ്‍ചീറ്റ. സഞ്ചാരപഥം മനസിലാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകള്‍ ഇവയുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങള്‍ക്കായിരിക്കും.

ചീറ്റകള്‍ വീണ്ടും രാജ്യത്തെത്തുമ്പോള്‍ 13 വര്‍ഷം നീണ്ട പ്രയത്‌നത്തിനാണ് സാക്ഷാത്കാരമാകുന്നത്. 2009- ല്‍ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രൊജക്ട് ചീറ്റ’ ആരംഭിച്ചത്. ഏഴ് പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം വന്നത്. അഞ്ച് വര്‍ഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാനാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here