Home Featured പതിനാലുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം: പിന്നില്‍ സാമ്പത്തിക ഇടപാടിലെ തര്‍ക്കം, ബന്ധുവിന്റെ ക്വട്ടേഷന്‍

പതിനാലുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം: പിന്നില്‍ സാമ്പത്തിക ഇടപാടിലെ തര്‍ക്കം, ബന്ധുവിന്റെ ക്വട്ടേഷന്‍

0
പതിനാലുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം: പിന്നില്‍ സാമ്പത്തിക ഇടപാടിലെ തര്‍ക്കം, ബന്ധുവിന്റെ ക്വട്ടേഷന്‍

കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കടന്ന് 14 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് റിപ്പോര്‍ട്ട്. കുട്ടിയുടെ കുടുംബം അടുത്ത ബന്ധുവില്‍ നിന്നും പത്ത് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങുന്നതിനായി ബന്ധുവിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. കുട്ടിയെ തമിഴ്‌നാട്ടിലെത്തിച്ച ശേഷം വിലപേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നതായി പൊലീസ് സൂചിപ്പിച്ചു.

പതിനാലുകാരനെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ തമിഴ്‌നാട് സ്വദേശികളായ ആറ് പേരാണ് ഉണ്ടായിരുന്നത്. സംഘത്തിലുണ്ടായിരുന്ന മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും അടിച്ചു വീഴ്ത്തിയ ശേഷമാണ് സംഘം കുട്ടിയേയും കൊണ്ടു കടന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ നീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയില്‍ വെച്ചു പിടികൂടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്.

കൊട്ടിയം കണ്ണനല്ലൂര്‍ സ്വദേശി ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസത്തോളം ഇവര്‍ കുട്ടിയെ നിരീക്ഷിച്ചിരുന്നു. ഇതിനായി മൂന്നുദിവസം മുമ്പേ കൊട്ടിയത്ത് ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. വീട്ടുകാരുടെ നീക്കങ്ങള്‍ ഇവരെ പിന്തുടര്‍ന്ന് മനസ്സിലാക്കി. രണ്ടു ദിവസങ്ങളിലായി പല തവണ ഇവര്‍ കാറില്‍ വീടിന് മുന്നിലെ റോഡില്‍ കറങ്ങിനടന്നിരുന്നു.

പിടിയിലായ ബിജുവും മറ്റൊരാളും തിങ്കളാഴ്ച വീടിന്റെ ഗേറ്റിലെത്തി പരിസരം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. കാറില്‍വച്ച് നിര്‍ബന്ധിച്ച് ഗുളികകള്‍ നല്‍കി ബോധംകെടുത്തിയതായി ആഷിക്ക് പറഞ്ഞതായി അമ്മ പറയുന്നു. കോഴിവിള ചെക്‌പോസ്റ്റില്‍ വെച്ചാണ് കുട്ടിയെയും സംഘത്തെയും പൂവാര്‍ പൊലീസ് പിടികൂടിയത്. പിടികൂടുന്ന സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടി അബോധാവസ്ഥയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here