Home Featured വിഴിഞ്ഞത്ത് സമരം ശക്തമാകുന്നു; ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ഉപവാസസമരം ആരംഭിച്ചു

വിഴിഞ്ഞത്ത് സമരം ശക്തമാകുന്നു; ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ഉപവാസസമരം ആരംഭിച്ചു

0
വിഴിഞ്ഞത്ത് സമരം ശക്തമാകുന്നു; ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ഉപവാസസമരം ആരംഭിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് തീരശോഷണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ഇന്ന് മുതല്‍ കൂടുതല്‍ ശക്തമാകുന്നു. സമരത്തിന്റെ 21-ാം ദിവസമായ ഇന്ന് തുറമുഖ കവാടത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ, മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യം എന്നിവരുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചു.

പാളയം ഇമാം വി.പി.സുഹൈബ് മൗലവിയാണ് ഉപവാസസമരം ഉദ്ഘാടനം ചെയ്തത്. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ തോമസ് തറയിലും സമരവേദിയിലെത്തി പിന്തുണ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് വൈദികരും സന്യസ്തരും അല്‍മായരും ഉപവസിക്കുമെന്നും ലത്തീന്‍ അതിരൂപത അറിയിച്ചു.

അതേസമയം സമരത്തിന്റെ 20-ാം ദിവസമായ ഇന്നലെ ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ തുറമുഖ നിര്‍മ്മാണത്തിനെതിരെ സര്‍ക്കുലര്‍ വായിച്ചു. തീരശോഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് വിദഗ്ദ്ധ സമിതി പഠിക്കണമെന്നാണ് ഇതിലെ ആവശ്യം.

മത്സ്യത്തൊഴിലാളികള്‍ക്ക് എതിരായ കോടതി ഉത്തരവ് നേടിയെടുക്കാന്‍ സര്‍ക്കാര്‍ അദാനിക്ക് കൂട്ടുനിന്നുവെന്ന് ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളും ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ പേരില്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പല പ്രശ്‌നങ്ങളും ചര്‍ച്ച നടത്തിയിട്ടും സര്‍ക്കാര്‍ പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ലെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ സമര സമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here