Home News വിഴിഞ്ഞം സമരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

വിഴിഞ്ഞം സമരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

0
വിഴിഞ്ഞം സമരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തില്‍ സര്‍ക്കാരിനും കോടതിയ്ക്കും എതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യം. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് എതിരെയാണ് സമരം ചെയ്യുന്നതെന്ന് സൂസെപാക്യം പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപവാസസമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ തീരദേശത്തെ വഞ്ചിക്കുകയായിരുന്നുവെന്നും തങ്ങളെ വികസന വിരോധികളായി കുറ്റപ്പെടുത്തിയെന്നും ഡോ.എം.സൂസെപാക്യം ആരോപിച്ചു. ഇനിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ, ഡോ.എം.സൂസെപാക്യം എന്നിവരുടെ നേതൃത്വത്തിലാണ് ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാരിന് നിഷേധ നിലപാട് പാടില്ലെന്നും സമരം ഒരു സമുദായത്തിന്റെ മാത്രമല്ലെന്നും പാളയം ഇമാം വി.പി.സുഹൈബ് മൗലവി ഉപവാസ സമരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പറഞ്ഞു.

ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ ഡോ.തോമസ് തറയിലും പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തി. പി.സി ജോര്‍ജും സമരവേദിയില്‍ പങ്കെടുത്തു. തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് 21-ാം ദിവസത്തിലെത്തി നില്‍ക്കുകയാണ്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കുന്നത് ഉള്‍പ്പെടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്. ഇതിനിടെ സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here