Home News വിഴിഞ്ഞം തുറമുഖ പദ്ധതി: സംരക്ഷണം ആവശ്യപ്പെട്ട് അദാനി നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം

വിഴിഞ്ഞം തുറമുഖ പദ്ധതി: സംരക്ഷണം ആവശ്യപ്പെട്ട് അദാനി നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം

0
വിഴിഞ്ഞം തുറമുഖ പദ്ധതി: സംരക്ഷണം ആവശ്യപ്പെട്ട് അദാനി നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും തുറമുഖ നിര്‍മ്മാണ കമ്പനിയായ ഹോവെ എഞ്ചിനീയറിങ്ങും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. അദാനി ഗ്രൂപ്പിന് പിന്നാലെ ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വിഴിഞ്ഞത്ത് കേന്ദ്രസേനയെയോ പൊലീസിനെയോ സുരക്ഷയ്ക്കായി നിയോഗിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സി.ഐ.എസ്.എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത് ക്രമസാമാധാന നില ഉറപ്പിക്കാന്‍ നേരത്തെ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസില്‍ കക്ഷി ചേര്‍ക്കാന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. അദാനിയുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ തങ്ങളെ കൂടി കോടതി കേള്‍ക്കണം എന്നതാണ് ആവശ്യം. വിഴിഞ്ഞം തുറമുഖനിര്‍മ്മാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീന്‍ അതിരൂപത ഹര്‍ജി നല്‍കാനൊരുങ്ങുന്നത്.

അതിനിടെ വിഴിഞ്ഞത്ത് സമരം ഇന്ന് വീണ്ടും ശക്തമാകും. കടല്‍ സമരം ഇന്ന് വീണ്ടും നടത്താനാണ് പ്രതിഷേധക്കാരുടെ തീരുമാനം. മുതലപ്പൊഴിയില്‍ നിന്നുള്ള വള്ളങ്ങളാണ് കടല്‍ മാര്‍ഗം തുറമുഖം വളയുക. കരമാര്‍ഗവും തുറമുഖം ഉപരോധിക്കും. ഉപരോധ സമരത്തിന്റെ 14-ാം ദിവസമാണ് ഇന്ന്. സമരക്കാരുമായി ഇന്ന് മുന്നാം വട്ട മന്ത്രിതല ചര്‍ച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ എത്താത്തതിനെ തുടര്‍ന്ന് മന്ത്രിമാരുമായുള്ള ചര്‍ച്ച നടന്നിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here