
സിയാചിൻ: 38 വർഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം സിയാചിനിലെ പഴയ ബങ്കറിൽ നിന്നും കണ്ടെത്തി. 19 കുമയൂൺ റെജിമെന്റിലെ സൈനികനായ ചന്ദ്രശേഖർ ഹർബോളയുടെ മൃതദേഹമാണ് വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. ഹിമപാതത്തിലെ പെട്രോളിങ്ങിനിടെ കാണാതാവുകയായിപരുന്നു. പാക്കിസ്ഥാനെതിരെ പോരാടാൻ 1984-ൽ നിയോഗിച്ച ‘ഓപ്പറേഷൻ മേഘദൂതിലെ’ 20 പേരടങ്ങുന്ന സംഘത്തിലെ സൈനികനായിരുന്നു ഹർബോള.
പതിവു പട്രോളിങ്ങിനിടെ 20 സൈനികരും ഹിമക്കാറ്റിലകപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇതുവരെയായി 20 പേരിൽ 15 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അഞ്ചുപേരെ കണ്ടെത്താനുണ്ടായിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹമാണ് ഇപ്പോൾ സിയാചിനിലെ പഴയ ബങ്കറിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.
ഹർബോളയുടെ മൃതദേഹം ഇദ്ദേഹത്തിന്റെ ഭാര്യ താമസിക്കുന്ന സരസ്വതി വിഹാർ കോളനിയിലേക്ക് മൃതദേഹം എത്തിക്കുമെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷത്തിന് ശേഷമാണ് അദ്ദേഹത്തെ കാണാതാകുന്നതെന്ന് ഭാര്യ ശാന്തി ദേവി പറഞ്ഞു.
കാണാതാകുന്ന സമയത്ത് ശാന്തി ദേവിക്ക് 28 വയസായിരുന്നു. അവരുടെ മൂത്തകുട്ടിക്ക് നാല് വയസും ഇളയ കുട്ടിക്ക് ആറ് മാസവുമായിരുന്നു പ്രായം. ജനുവരി 1984-ലായിരുന്നു അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്. വൈകാതെ തിരികെയെത്താമെന്ന് പറഞ്ഞ് പോയതായിരുന്നുവെന്ന് കണ്ണീരോടെ ഭാര്യ പറയുന്നു. 1975-ലാണ് ഹർബോള സൈന്യത്തിൽ ചേരുന്നത്.