
കൊച്ചി: പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞൻ പ്രൊഫ. കെ.കെ. ജോർജ്ജ് (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷ ചടങ്ങുകൾ ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 3ന് ആലുവ തോട്ടക്കാട്ടുകരയിലെ ഐശ്വര്യ ലെയിനിലുള്ള സ്വവസതിയിൽ ആരംഭിക്കും. സംസ്ക്കാരം സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ പള്ളിയിൽ.
ഭാര്യ: ഷേർളി(റിട്ട. ബിഎസ്എൻഎൽ). മക്കൾ: ജസ്റ്റിൻ ജോർജ്ജ് (ബിസിനസ്), ജീൻ ജോർജ്ജ് (അബുദാബി), ഡോ. ആൻ ജോർജ്ജ് (യു സി കോളേജ് ആലുവ). മരുമക്കൾ: പ്രൊഫ. സുമി (സെന്റ് തോമസ് കോളേജ് കോഴഞ്ചേരി), എബ്രഹാം വർഗീസ് (അബദാബി), ഡോ. അറിവഴകൻ (സെന്റ് സേവ്യേഴ്സ് കോളേജ് പാളയംകോട്ട).
കേരള വികസനാനുഭവങ്ങളുടെ ഭാവി പാത സംബന്ധിച്ച് പ്രവചനാത്മകമായ ഉൾക്കാഴ്ചയോടെ ജാഗ്രതപ്പെടുത്തിയ സാമ്പത്തിക ശാസ്ത്ര പണ്ഡിതനായിരുന്നു പ്രൊഫ. കെ.കെ. ജോർജ്ജ്. പബ്ലിക്ക് ഫിനാൻസിലും കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ ഏറ്റവും പ്രമുഖ വിദഗ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. “കേരള വികസനമാതൃകയുടെ പരിമിതികൾ” എന്ന അദ്ദേഹത്തിന്റെ പുസ്തകം എറെ ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ (സിഎസ്ഇഎസ്) ചെയർമാനാണ്.
ആലുവ യുസി കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം കൊച്ചി സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അധ്യാപകനായി ജോലി ആരംഭിച്ച പ്രൊഫ. ജോർജ് എസ്ബിഐയിലും തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് വിസിറ്റിങ് ഫെലോ ആയും പ്രവർത്തിച്ചു. കൊച്ചി സർവ്വകലാശാലയിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടറായി 2000ൽ വിരമിച്ചു.