
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി പൊതുരേഖയല്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. സ്വപ്നയുടെ രഹസ്യമൊഴി
ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
മൊഴികളിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ രഹസ്യമൊഴിയുടെ പകർപ്പ് ബന്ധപ്പെട്ട ഏജൻസിക്കു മാത്രമേ അവകാശപ്പെടാനാകൂ. കേസിൽ സരിത മൂന്നാം കക്ഷി മാത്രമാണെന്നും എന്തിനാണ് രഹസ്യമൊഴി എന്ന ചോദ്യത്തിനു കൃത്യമായ മറുപടി ബോധിപ്പിക്കാൻ സരിതയ്ക്കു സാധിച്ചിട്ടില്ല എന്നും കോടതി വ്യക്തമാക്കി.
സ്വപ്നയുടെ രഹസ്യമൊഴി തേടിയുള്ള ഹർജി നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയാണ് സരിത എസ്.നായർ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് താനെന്നും തന്നെക്കുറിച്ചുള്ള പരാമർശങ്ങൾ രഹസ്യമൊഴിയിൽ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് സരിത മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടത്.
സ്വപ്ന നൽകിയ മൊഴി പൊതുരേഖയാണോ എന്ന നിയമപ്രശ്‌നം ഉയർന്നതോടെ നേരത്തെ കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. കേസുമായി ബന്ധമില്ലാത്ത ഒരാൾക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ കഴിയുമെന്ന് ഹൈക്കോടതി നേരത്തെ ആരാഞ്ഞിരുന്നു. കോടതിയിൽ നൽകിയ രഹസ്യമൊഴി അന്വേഷണഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും നൽകാനാവില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു.