Home News ബഫര്‍സോണ്‍: ജനവാസ മേഖല, കൃഷിയിടങ്ങള്‍ ഒഴിവാക്കും; പുതിയ ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

ബഫര്‍സോണ്‍: ജനവാസ മേഖല, കൃഷിയിടങ്ങള്‍ ഒഴിവാക്കും; പുതിയ ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

0
ബഫര്‍സോണ്‍: ജനവാസ മേഖല, കൃഷിയിടങ്ങള്‍ ഒഴിവാക്കും; പുതിയ ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതിലോല മേഖലയില്‍നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലവും ബഫര്‍ സോണ്‍ പരിധിയില്‍നിന്ന് ഒഴിവാക്കും. സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച 2019-ലെ ഉത്തരവ് റദ്ദാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ 27-ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു.

വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് ജനവാസകേന്ദ്രങ്ങള്‍ അടക്കം ഒരു കിലോമീറ്റര്‍ ബഫര്‍ സോണായ നിശ്ചയിച്ച സുപ്രീം കോടതി വിധിയ്ക്ക് എതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സംരക്ഷിത പ്രദേശങ്ങളുടെ അതിര്‍ത്തികളോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖല ഉള്‍പ്പെടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ തോതില്‍ ജനവികാരം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് പിന്നാലെയായിരുന്നു സുപ്രീം കോടതിയും സമാനമായ ഉത്തരവ് പുറത്തിറക്കിയത്.

സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ഇത് സംസ്ഥാനത്തെ ഒട്ടേറെ ജനവാസ മേഖലകളെ ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ പല വന്യജീവി സങ്കേതങ്ങള്‍ക്കുള്ളിലും ചുറ്റുമായി ജനങ്ങള്‍ താമസിക്കുന്നുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കേണ്ടി വന്നാല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് ജനത്തെ ബാധിക്കാത്ത തരത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതായി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്.

എന്നാല്‍ സുപ്രീം കോടതിയില്‍ അനുകൂല വിധി നേടുന്നതിന് സര്‍ക്കാരിന്റെ മുന്‍ ഉത്തരവ് തടസ്സമായി. ഇത് പ്രതിപക്ഷം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയതോടെയാണ് ബഫര്‍സോണ്‍ വിഷയത്തിലെ മുന്‍ ഉത്തരവ് തിരുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും. ഇതിനായി വനം വകുപ്പിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here