
കൊച്ചി: കനത്ത മഴയെതുടർന്ന് ഇടമലയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഇടമലയാർ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. നിലവിലെ മഴ കണക്കിലെടുത്ത് റൂൾ ലെവൽ പ്രകാരം ഡാമിലെ അധികജലം താഴേക്ക് ഒഴുക്കേണ്ടി വന്നേക്കാമെന്ന് എറണാകുളം കലക്ടർ അറിയിച്ചു. ഇതിൻ്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ഇടമലയാർ ഡാമിലെ പരമാവധി ജല നിരപ്പ് 171 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 161.05 മീറ്ററുമാണ്.
സാധാരണ നിലയിൽ ബ്ലൂ അലർട്ടിന് ശേഷം ഓറഞ്ച് അലർട്ടും റെഡ് അലർട്ടും നൽകിയാണ് ഡാം തുറക്കുക. ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തിൽ ഡാം തുറക്കേണ്ട സ്ഥിതി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കെഎസ്ഇബി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ജലനിരപ്പ് 162.5 മീറ്റർ എത്തിയാൽ മാത്രമേ തുറക്കുന്നതിനെ കുറിച്ച് തീരുമാനിക്കുകയുള്ളൂ. ഡാമിന്റെ പരമാവധി നിരപ്പ് 171 മീറ്റർ ആണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ മാറി നിൽക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതിനാൽ പരമാവധി നിലയിലേക്ക് ജലനിരപ്പ് ഇപ്പോൾ ഉയരാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തൽ. ഇടമലയാർ ഡാം തുറക്കേണ്ടി വന്നാൽ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താൻകെട്ടിലേക്കാണ്. ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളേക്കാൾ താഴ്ന്ന നിലയിലാണുള്ളത്.