
ഹൈദരാബാദ്: ആയിരക്കണക്കിന് ജീവനക്കാർ പണിയെടുക്കുന്ന ആന്ധ്രാപ്രദേശിലെ വസ്ത്ര നിർമ്മാണ ശാലയിൽ ഉണ്ടായ വാതക ചോർച്ചയിൽ 87 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രയിലെ അച്യുതപുരത്തെ വസ്ത്ര നിർമ്മാണ ഫാക്ടറിയിലാണ് സംഭവം. ആളപായം ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം വനിതാ ജീവനക്കാർ ബോധരഹിതയായി വീഴുകയായിരുന്നു.
മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു. ഈ സാംപിളുകൾ സെക്കന്തരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പരിശോധനാഫലം ലഭിച്ചാൽ മാത്രമെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. നിർമ്മാണ ശാലയിലേക്കുള്ള ആളുകളുടെ പ്രവേശനം തടഞ്ഞിരിക്കുകയാണ്. ആയിരക്കണക്കിന് സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത് വസ്ത്ര നിർമ്മാണ യൂണിറ്റിലാണ്. സംഭവ സമയം ഗ്യാസിന്റെ ദുർഗന്ധം വന്നിട്ടില്ലെന്നാണ് ആളുകൾ പറയുന്നത്.